ന്യൂദല്‍ഹി: ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകന് ജയ്പൂരില്‍ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ സസ്പെന്റ് ചെയ്യുകയും ചെയ്തു. അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഢോക്ക് കമ്മിറ്റിയെയും നിയോഗിച്ചതായി ബിസിസിഐ പ്രസിഡന്റ് ശിവ്ലാല്‍ യാദവ് അറിയിച്ചു. 33-ല്‍ 24 വോട്ടുകള്‍ നേടിയാണ് ലളിത് മോഡി വിജയിച്ചത്. എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാംപാല്‍ ശര്‍മയ്ക്ക് അഞ്ച് വോട്ട് മാത്രമാണ് ലഭിച്ചത്.
നേരത്തെ ലളിത് മോഡി പ്രസിഡന്റാവുമെന്ന് ഉറപ്പായതിനാല്‍ ഫലം പുറത്തുവിടരുതെന്ന ബിസിസിഐയുടെ അഭ്യര്‍ഥന തള്ളിയ സുപ്രീം കോടതി ഈ മാസം ആറിന് ഫലപ്രഖ്യാപനം നടത്തണമെന്നു ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ ഫലപ്രഖ്യാപനം നടത്തിയത്.
മോഡി ഐപിഎല്‍ കമ്മീഷണറായിരുന്ന 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടത്തിയ ക്രമക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ബിസിസിഐ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ രാജസ്ഥാന് സ്പോര്‍ട്സ് ആക്ടിന്റെ പിന്‍ബലത്തിലാണ് മോഡി രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന തെരഞ്ഞെടുപ്പിനെതിരെ ബിസിസിഐ കോടതിയെ സമീപിച്ചിരുന്നു. വിലക്ക് നേരിടുന്ന ആജീവനാന്ത വിലക്ക് നേരിടുന്ന ലളിത് മോഡിക്ക് മല്‍സരിക്കാനാവില്ലെന്നായിരുന്നു ബിസിസിഐ വാദം. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ലളിത് മോഡിയെ ബിസിസിഐ വിലക്കിയത്. രാജസ്ഥാന് അസോസിയേഷനില്‍ ശക്തമായ സ്വാധീനമുള്ള മോഡി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പായപ്പോഴാണ് ബിസിസിഐ കോടതിയെ സമീപിച്ചത്. പുതിയ സംഭവ വികാസങ്ങളോടെ ബിസിസിഐയും രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ വീണ്ടുമൊരു നിയമയുദ്ധത്തിന് കളമൊരുങ്ങുകയാണ്.
മോഡിക്ക് പുറമെ സോമേന്ദ്ര തിവാരിയെ പുതിയ സെക്രട്ടറിയായും പവന് ഗോയലിനെ ട്രഷററായും തെരഞ്ഞെടുത്തിട്ടുണ്ട്. മെഹ്മൂദ് എം. അബ്ദിയാണ് അസോസിയേഷന്റെ ഡെപ്യൂട്ടി പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: