കൊച്ചി: സംസ്ഥാനത്തു നിലവിലുള്ള മദ്യ ഉത്പാദന-വിതരണ-വിപണന നയങ്ങള്‍ പാടെ പൊളിച്ചെഴുതണമെന്ന് ടൂറിസം വ്യവസായ രംഗത്തെ സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. കൃത്യമായ മദ്യനയം രൂപപ്പെടുത്തുന്നതിലെ അനിശ്ചിതത്വം, നടപ്പാക്കുന്നതിലെ അവ്യക്തത, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി മദ്യ ലൈസന്‍സുകള്‍ നല്‍കുക എന്നിവയെല്ലാം കേരളത്തിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കും എന്ന് സംഘടനാ പ്രതിനിധികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമെ ലഭിക്കൂ എന്ന സ്ഥിതി വന്നാല്‍ ടൂറിസ്റ്റുകള്‍ കേരളത്തിലെ ഗ്രാമീണ മേഖലകളും, ഹൗസ് ബോട്ടുകളും ഉപേക്ഷിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് കേരള ടൂറിസത്തിന് ഭീഷണിയാകും. കേരള ബ്രാന്‍ഡ് മദ്യം നിര്‍മിക്കുക, റസ്റ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കുക, ആരാധനാലയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി കുറക്കുക, രാത്രി 12 മണിവരെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുക, ബിയര്‍-വൈന്‍ വില്പനാ ലൈസന്‍സുകള്‍ വ്യാപകമാക്കുക, ചാരായ നിരോധനം പിന്‍വലിച്ച് സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ നിലവാരമുള്ള ചാരായം ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധവളപത്രം സര്‍ക്കാരിനു സമര്‍പ്പിച്ചെന്നും പ്രതിനിധികള്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ സമാധിദിനം ഒഴികെയുള്ള മറ്റ് എല്ലാ ദിവസവും മദ്യശാല തുറക്കാന്‍ അനുമതി നല്‍കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കൂടാതെ ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള തുക കുറക്കണമെന്നും സംഘടനകള്‍ ധവളപത്രത്തിലൂടെ അവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോണി എബ്രഹാം ജോണി, അസോ. ഓഫ് അപ്പ്രൂവ്ഡ് ആന്റ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള പ്രസിഡന്റ് ഗോപിനാഥ്, കെടിഎം ആന്റ് ടൈ കേരള മുന്‍ പ്രെസിഡന്റ് ജോസ് ഡൊമനിക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: