കൊച്ചി: കൃത്യമായ ആസൂത്രണമില്ലാതെ മോട്രോ നിര്‍മ്മാണം നടത്തുന്നതുമൂലം പ്രദേശത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് സൗകര്യങ്ങളുടെ അഭാവവുമാണ് ഈ അവസ്ഥയിലേക്ക് വ്യപാരികളെ തള്ളിവിട്ടത്. ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമെ മെട്രോ നിര്‍മ്മാണം തുടങ്ങൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പുല്ലേപ്പടി-തമ്മനം റോഡില്‍ കാരണക്കോടം പാലത്തിന്റെ വികസനം ചേംബര്‍ സ്വന്തം ചെലവില്‍ നടത്തിയെങ്കിലും റോഡ് വികസനത്തിന് നടപടിയായിട്ടില്ല. വില്പന കുറഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട ഗതികേടിലാണെന്നും നേതാക്കള്‍ പറഞ്ഞു.
വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നികുതിയിലും, വൈദ്യുതി വെള്ളം നിരക്കുകളിലും ഇളവ് അനുവദിക്കണമെന്ന ചേംബറിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കൊച്ചിയില്‍ മെട്രോയുമായി ബന്ധപ്പെട്ട ആലോചനായോഗങ്ങളില്‍ വ്യാപാരി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.മര്‍സൂഖ്, എം.പി.ദീപക് കുമാര്‍ ഷെട്ടി, വി.പി.ഷിയാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: