ന്യൂദല്‍ഹി: തന്നെ നിരീക്ഷിച്ച ഗുജറാത്ത് പോലീസിന് നന്ദിയുണ്ടെന്നും സംഭവത്തേപ്പറ്റിയുള്ള ജുഡീഷ്യല്‍ അന്വേഷണം അവസാനിപ്പിക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തിയ യുവതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിവാഹിതയായി ജീവിക്കുന്ന തന്റെ സ്വകാര്യ ജീവിതത്തിനു മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നതായും യുവതി കോടതിയെ ബോധിപ്പിച്ചു.
നരേന്ദ്രമോദിക്കെതിരായി ഒരു വിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസും കെട്ടിപ്പൊക്കിയ മറ്റൊരു ആരോപണമാണ് ഇതോടെ പൊളിഞ്ഞുവീഴുന്നത്.
നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം അമിത് ഷാ പോലീസിനെ ഉപയോഗിച്ച് ആര്‍കിടെക്റ്റായ യുവതിയെ നിരീക്ഷിച്ചെന്ന ആരോപണമാണ് യുവതിയുടെ പിതാവിന്റെ ഹര്‍ജിയോടെ തകര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും കുടുംബത്തിലെ എല്ലാവര്ക്കും ഇക്കാര്യം അറിയാമായിരുന്നതാണെന്നും തന്റെ ആവശ്യപ്രകാരമായിരുന്നു മകളെ പോലീസ് നിരീക്ഷിച്ചതെന്നും യുവതിയുടെ പിതാവ് മുമ്പ് തന്നെ വ്യക്തമാക്കിയതാണ്.
മോദിയോടുള്ള കുടുംബത്തിന്റെ അടുപ്പം ഉപയോഗിച്ചാണ് മകളുടെ സംരക്ഷണത്തിനായി പോലീസിന്റെ സേവനം ആവശ്യപ്പെട്ടത്. പോലീസ് ഒപ്പമുണ്ടെന്ന് മകള്‍ക്ക് അറിവുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന മകളുടെ ഭാവിയെ ദോഷകരമായി ബാധിക്കും. മകളുടേയും കുടുംബത്തിന്റേയും സ്വകാര്യത കോടതിയിടപെട്ട് സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചതോടെയാണ് യുവതിയും പിതാവും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം തടയണമെന്ന് യുവതിയുടെ പിതാവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണവും അവസാനിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. കേസിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.
യുവതിയെ നിരീക്ഷിച്ചെന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണവുമായി മുന്നോട്ടു നീങ്ങിയ കേന്ദ്രസര്‍ക്കാര്‍ യുപിഎ ഘടകകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതും കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റത്തിനു കാരണമായി. സുപ്രീംകോടതിയില്‍ നിന്നും ഇക്കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടിവന്നാല്‍ അതുവലിയ നാണക്കേടാകുമെന്ന് കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: