തിരുവനന്തപുരം: കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തിരുവനന്തപുരത്തെത്തിയതോടെ തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മഴയും കാറ്റും ശക്തമാകാന്‍ ഇടയുള്ളതിനാല്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കന്യാകുമാരിയുടെ തെക്കുഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തിരുവനന്തപുരത്തിന് മുകളില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനാല്‍ തിരുവനന്തപുരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി.
മത്സ്യതൊഴിലാളികളും പുഴയോരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതി നേരിടാന്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അപ്രതീക്ഷിതമായി എത്തിയ മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്താകെ 70 കോടി രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റവന്യു വകുപ്പിലെ കണക്ക്. 250 വീടുകള്‍ പൂര്‍ണ്ണമായും 1000ത്തോളം വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് റവന്യു മന്ത്രി ഇന്ന് ദല്‍ഹിക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: