കോട്ടയം: കേരളത്തിന്റെ ജലസമൃദ്ധിയില്‍ തമിഴ്നാടിനു പച്ചപ്പേകാന്‍ ജോണ്‍ പെനിക്വിക്ക്, ജെയിംസ് കാള്ഡൈവല് എന്നീ സായിപ്പുമാര് നടത്തിയ പഠനമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വഴിയൊരുക്കിയത്.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേജര്‍ റൈവ്സ് ആണ് അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കി 1862ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ ദിവാന് പേഷ്ക്കാറായിരുന്ന മാധവ റാവുവിന് 1862 സെപ്തംബര്‍ 4ന് മദ്രാസ് പ്രസിഡന്‍സി കത്തെഴുതി. പിന്നീട് കൊച്ചി-തിരുവിതാംകൂര്‍ റസിഡന്റായിരുന്ന ഫിഷറിന്റെ കടുംപിടിത്തമാണ് ഡാം നിര്‍മ്മാണത്തിന് വഴിയൊരുക്കിയത്. 1862 ഡിസംബര്‍ ഒന്നിന് ഫിഷര്‍ അയച്ച കത്തില്‍ കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ അണക്കെട്ട് നിര്‍മ്മാണം ആരംഭിക്കണമെന്ന് അറിയിച്ചു. പദ്ധതിയുടെ ലാഭത്തില്‍ തിരുവിതാംകൂറിന് പങ്ക് വേണമെന്ന ദിവാന് പേഷ്ക്കറിന്റെ ആവശ്യം ബ്രിട്ടീഷ് ഭരണനേതൃത്വം തള്ളി. 1886 ഒക്ടോബര്‍ 29ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ്് വിശാഖം തിരുനാള്‍ രാമവര്‍മ്മയുമായി അണക്കെട്ട് നിര്‍മ്മാണത്തിന് ഭൂമി നല്കുന്നതുമായുള്ള കരാറില്‍ ഒപ്പുവെച്ചു. 999 വര്‍ഷത്തെ കാലാവധി നിശ്ചയിച്ചാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. ബ്രിട്ടീഷ് സര്‍ക്കാരും, തിരുവിതാംകൂര്‍ രാജഭരണവും അവസാനിച്ചിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും വ്യവഹാരങ്ങള്‍ തുടരുകയാണ്.
1887-ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ജോണ്‍ പെനിക്വിക്കിന്റെ നേതൃത്വത്തിലാണ് അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയത്. ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍, മുട്ടയുടെവെള്ള ചേര്‍ത്തുള്ള സുര്‍ക്കി മിശ്രിതവും കരിങ്കല്ലും കൊണ്ടായിരുന്നു നിര്‍മ്മാണം.176 അടി ഉയരവും 1200 അടി നീളവുമുള്ള ഡാം 1895 ലാണ് പൂര്‍ത്തിയായത്. ആ ഒക്ടോബര്‍ 7ന് പെന്ലോക് പ്രഭു മുല്ലപ്പെരിയാര്‍ അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അന്‍പത് വര്‍ഷത്തെ ആയുസ്സാണ് ഡാമിന് ജോണ്‍ പെനിക്വിക്ക് എന്‍ജിനീയര്‍ വിധിച്ചിരുന്നത്. ഇന്ന് 119 വയസ്സായി..
തിരുവിതാംകൂര്‍ രാജാവും കൊച്ചി, തിരുവിതാംകൂര്‍ റസിഡന്റുമായി രൂപപ്പെടുത്തിയ കരാറില്‍ ഇന്നത്തെ തമിഴ്നാട് കക്ഷിയല്ലാതിരുന്നിട്ടും ഈ അവകാശം ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ അവകാശങ്ങളെയും അധികാരത്തെയും സ്വാതന്ത്ര്യം നേടിയതിനു ശേഷവും തമിഴ്നാട് ചോദ്യം ചെയ്തു വന്നിരുന്നത്.
2000 ത്തില്‍ ഈരാറ്റുപേട്ടയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5ന് മുകളില്‍ രേഖപ്പെടുത്തിയത് ആശങ്കകളുയര്‍ത്തി. 2006ല്‍ അണക്കെട്ടിന്റെ സുരക്ഷയും, ഭൂചലനഭീക്ഷണിയും ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് കൂടുതല്‍ സുരക്ഷിതമാക്കിയെന്ന തമിഴ്നാടിന്റെ വാദമുഖങ്ങള്‍ അംഗീകരിച്ച് 2006 ഫെബ്രുവരി 27ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് ഉത്തരവായി. ഈ ഉത്തരവിനെ മറികടക്കാനും ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തുന്നതിനും വേണ്ടി 2006 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഡാം സേഫ്റ്റി അതോറിറ്റിയെ ചോദ്യം ചെയ്ത് തമിഴ്നാട് സുപ്രീംകോടതിയിലെത്തി. ഡാം സുരക്ഷാ നിയമം കൊണ്ടുവന്നത് പുതിയ അണക്കെട്ട് നിര്മ്മിക്കുന്നതിനാണെന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണ്ണമായും കേരളത്തിലായതിനാല്‍ ഇവിടുത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്ക്കാരിനുണ്ടെന്നുണ്ടെന്നുമായിരുന്നു സംസ്ഥാനത്തിന്റെ വാദം.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: