തിരുവനന്തപുരം: തിരുവനന്തപുരം നഗരവികസന മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ ജനപ്രതിനിധികളുടെ കുപ്പായമണിഞ്ഞവര്‍ കോടികളുടെ തട്ടിപ്പാണ് നടത്തുന്നതെന്നും അവരുടെ സ്വന്തക്കാരുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമനുഷ്ഠിക്കുന്ന കാട്ടായിക്കോണം ജനകീയ സമരസമിതി നേതാക്കളുടെ ജീവന് രക്ഷിക്കുക, ഭൂമി ഏറ്റെടുക്കല്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ഭാരതീയ ജനതാപാര്‍ട്ടിയും ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. ബിജെപി അതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി വികസനത്തിനെതിരല്ല. തലസ്ഥാന നഗരിയുടെ മാസ്റ്റര്‍ പ്ലാന്‍ വരുന്നു എന്നറിഞ്ഞ് പാര്‍ട്ടി വളരെയധികം സന്തോഷിച്ചിരുന്നു. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാണ് മാസ്റ്റര്‍പ്ലാനിന്റെ അവസ്ഥ. ശീതീകരിച്ച മുറിയിലിരുന്ന് അശാസ്ത്രീയമായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ജനങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ളതല്ല. പതിനായിരങ്ങളാണ് പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെടേണ്ടിവരുന്നത്. തങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധികള്‍ അവരെ കുടിയിറക്കുന്നതിനുവേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മാസ്റ്റര്‍ പ്ലാനിന്റെ കരടു പദ്ധതി ജനങ്ങളുമായി ചര്‍ച്ച നടത്തി അഭിപ്രായം എടുത്തശേഷം അത് അംഗീകരിക്കാതെയും മറ്റം വരുത്താതെയും നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നടപടിക്കു പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ട്.
ജനകീയ പ്രക്ഷോഭം ശക്തമായിട്ടും ഭൂമി എറ്റെടുക്കലില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകാത്തത് കഴക്കൂട്ടം എംഎല്‍എ യുടെ കടുംപിടുത്തം കാരണമാണ്. ഈ ഗൂഢലക്ഷ്യത്തിനുപിന്നില് എംഎല്‍എയുടെയോ അയാളെ നിയന്ത്രിക്കുന്ന മറ്റാരുടെയോ താല്പര്യം സംരക്ഷിക്കുക എന്നതാണ്. ഇവിടത്തെ ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് ജനങ്ങളെ ചതിക്കുകയും അടിച്ചമര്‍ത്തുകയുമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായി ബിജെപി എന്നും മുന്നിലുണ്ടാകും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെടേണ്ടതാണ്. കാട്ടായിക്കോണം – ആറ്റിപ്ര- ചന്തവിള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി സമരമുഖത്തുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: