മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്രീംകോടതിവിധി കേരളത്തിന് തിരിച്ചടിയായത് കേസ് കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടാണെന്ന കാര്യത്തില്‍ സംശയമില്ല. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും കേരളത്തിന്റെ ഡാം സുരക്ഷാ നിയമം ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുകയാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാറിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ അല്‍പ്പമെങ്കിലും വിശ്വാസവും ആദരവുമുണ്ടെങ്കില്‍ വിധി വന്നശേഷം സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നതുമാത്രമാണ് ആശ്വാസകരം. കേന്ദ്ര ജല കമ്മിഷന് അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഓരോ അംഗങ്ങള്‍ ഉണ്ടാകണം. കൃത്യമായ ഇടവേളകളില്‍ ഡാമിന്റെ സുരക്ഷ സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപകടനില നേരിടുമ്പോള്‍ അതനുസരിച്ച് ജലനിരപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. സമിതിയുടെ ചെലവ് തമിഴ്നാട് വഹിക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും സുരക്ഷിതമാണെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍. നിലവിലെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കകള്‍ പൂര്‍ണമായും തള്ളിയാണ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ അഞ്ചംഗ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
1886 ലെ കരാറെന്ന അടിസ്ഥാനശിലയെക്കുറിച്ചു വ്യക്തതയുണ്ടെങ്കിലേ കരാറിന്മേല് ‘പണിതുയര്‍ത്തിയ’ മറ്റു കാര്യങ്ങള്‍ പരിശോധിച്ചിട്ടു കാര്യമുള്ളുവെന്നായിരുന്നു ജൂലൈ 23ന് കേസ് പരിഗണനയ്ക്കെടുത്ത ഭരണഘടനാബെഞ്ചിന്റെ ആദ്യനിരീക്ഷണം. കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകള്‍ മാത്രമാണു തെളിവുകളെന്നു പറയാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കരാറിന്റെ അടിസ്ഥാനത്തിലുള്ള അവകാശം കേരളം ശരിയായ നിയമത്തിലൂടെ തിരിച്ചെടുത്താല്‍ അതു തെറ്റുമല്ല. ഇതിനു ശേഷമുള്ള വാദത്തിനിടെ മറ്റുചില പരാമര്‍ശങ്ങളും കേരളത്തിന് പ്രതീക്ഷ നല്കി. ജനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുടെ പേരില്‍ കേരളം നിയമമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്യുന്നതെങ്ങനെ, ജനത്തിന്റെ സുരക്ഷയാണ് വെള്ളത്തിനുള്ള വ്യവസ്ഥയെക്കാള്‍ പ്രധാനം എന്നിവയായിരുന്നു അവ. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന ദല്‍ഹി ഐഐടി റിപ്പോര്‍ട്ട് അവിശ്വസനീയമാണെന്ന സുപ്രീം കോടതി നിരീക്ഷണം കേരളത്തിനു പ്രതികൂലമായി. . മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നതിന് തെളിവ് എവിടെയെന്നു ചോദിച്ച കോടതി ജലനിരപ്പ് 136 അടിയില്‍ കൂടിയാല്‍ ഡാം സുരക്ഷിതമല്ലെന്നതിന് എന്താണ് ആധാരമെന്നും ആരാഞ്ഞു. അതേസമയം, കേരളം ചൂണ്ടിക്കാട്ടിയ പിഴവുകള്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കം ചെന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
നിര്‍മ്മാണകാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. 1979ല്‍ ഗുജറാത്തില്‍ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് കേന്ദ്ര ഭൗമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടര്‍ മാനകത്തില്‍ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാന്‍ കെല്പില്ലെന്നു റിപ്പോര്‍ട്ടു നല്കി.
തുടര്‍ന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്നതില്‍ നിന്നും തമിഴ്നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നും പിന്നോട്ടുപോകുവാന്‍ പ്രേരിപ്പിച്ചു. ഇതു തമിഴ്നാട് തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും, കൂടുതല്‍ ജലം ആവശ്യപ്പെടുകയും കൂടുതല്‍ പ്രദേശങ്ങള്‍ മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാര്‍ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുത്തി. രണ്ടുവര്‍ഷം മുമ്പ് ജലവകുപ്പ് മന്ത്രി തന്നെ ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാര്‍ തകരാന്‍ പോകുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ ആ ആശങ്ക സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ സര്‍ക്കാര്‍ തുടരേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: