തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ ഉപസമിതി രൂപീകരിച്ചു. മെട്രോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.
മെട്രോ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. മെട്രോയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനു മുന്നിലുള്ള സെന്റ് ആല്‍ബര്‍ട്സ് കോളജിന്റെ 98 സെന്റ് ഭൂമി ഏറ്റെടുക്കും. വൈറ്റില-പേട്ട റോഡ് വീതികൂട്ടാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഇതിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. സ്ഥലമേറ്റെടുക്കലിനും റോഡു നിര്മ്മാണത്തിനുമാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കും. ആലുവ, മുട്ടം, ചൂര്‍ണ്ണിക്കര, കളമശ്ശേരി എന്നിവടങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കെഎംആര്‍എല്‍ എംഡിയും ജില്ലാകലക്ടറുമായി ചേര്‍ന്ന് പതിനഞ്ച് ദിവസത്തിനുള്ളില്‍ പരിഹരിക്കും. എച്ച്എംടി റോഡിന്റെ വൈറ്റ് ടോപ്പ് പ്രവര്‍ത്തനങ്ങള്‍ പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. തമ്മനം-പുല്ലേപ്പടി റോഡു വീതികൂട്ടാനും യോഗത്തില്‍ തീരുമാനമായി. റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല കൊച്ചി കോര്‍പറേഷനാണ്. ഫണ്ട് സര്‍ക്കാര്‍ നല്‍കും. റോഡിന്റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കും.
കലൂര്‍-ദേശാഭിമാനി റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സ്ഥലം ഏറ്റെടുക്കും. അതിനുള്ള നടപടികള്‍ ഇന്നു തന്നെ തുടങ്ങും. കൂടാതെ മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഉണ്ടായിട്ടുള്ള ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 150 ഹോംഗാര്‍ഡുകളെ നിയമിക്കാന്‍ തീരുമാനമായതായും ആര്യാടന് മുഹമ്മദ് അറിയിച്ചു.
മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മെട്രോ നിര്‍മ്മാണത്തിന് അനുബന്ധമായി പൂര്‍ത്തിയാക്കേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യമാണ് യോഗം പ്രധാനമായും പരിഗണിച്ചത്്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.കെ.ഇബ്രാഹിം കുഞ്ഞ്. പി.രാജീവ് എം.പി, എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, കൊച്ചി മേയര്‍ ടോണി ചമ്മിണി, മെട്രോ കടന്നു പോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി പ്രതിനിധികള്‍, കെഎംആര്‍എല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: