ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്ന 66 പേര് വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കും. 8000 രൂപ മുതല്‍ 35000 രൂപ വരെ ശമ്പളമുള്ള വിവിധ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഡ്രൈവിങ്, പ്ലംബിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. കൂട്ടത്തില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി കരസ്ഥമാക്കിയത് എട്ടുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ രാജു പ്രശാന്താണ് പ്രതിമാസം 35,000 രൂപയാണ് വാഗ്ദാനം. അസിസ്റ്റന്റ് ബിസിനസ് ഡവലപ്മെന്റ് മാനേജരായി നിയമനം. ജയില്‍ മോചിതരായ ഉടനെ ഇവര്‍ക്ക് കമ്പനികളില്‍ നിയമനം ലഭിക്കും.
പതിനെട്ടാം വയസിലാണ് രാജു ഇരുമ്പഴിക്കുള്ളിലായത്. നല്ലപെരുമാറ്റവും പഠനത്തിലെ മികവും വിലയിരുത്തി ശിക്ഷയില്‍ ഇളവു ലഭിച്ചു. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കായി ജയില്‍ അധികൃതര്‍ ഒരുക്കിയ റിക്രൂട്ട്മെന്റിലുടെയാണ് ജയില്‍ പുള്ളികള്‍ക്ക് ജോലി ലഭിച്ചത്. താജ്മഹല്‍ ഗ്രൂപ്പ്, പീപ്പിള്‍സ് ഓണ്‍ ഫൗണ്ടേഷന്, അസിസ് മീഡിയ, വേദാന്ദ, യൂനിവേഴ്സല്‍ എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികളാണ് തെഴിലാളികളെ റിക്രൂട്ട് ചെയ്തത്.
ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മേഹ്റ ജോലി നേടിയവരെ അഭിനന്ദിച്ചു. വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിജ്ഞാനവും വിലയിരുത്തി വിവിധ ജോലികളാണ് കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അഭിമുഖത്തെ നേരിടാനുള്ള പരിശീലനം ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികളായ തടവുകാര്‍ക്കു ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: