കട്ടക്ക്: ഈ ഐപിഎല്ലില്‍ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന് ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. പഞ്ചാബ് കിംഗ്സ് ഇലവന്റെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്. മാക്സ്വെല്ലിന്റെ ബാറ്റിന്റെ ചൂടറിയാത്ത ഒരൊറ്റ ബൗളറും ഐപിഎല്ലില്‍ ഇല്ല. കിംഗ്സ് ഇലവന് വേണ്ടി ഏഴ് മത്സരങ്ങളില്‍ ബാറ്റേന്തിയ മാക്സ്വെല് മൂന്നെണ്ണത്തില്‍ 90 കടന്നു. ഇതില്‍ രണ്ടെണ്ണത്തില്‍ 95 റണ്‍സും നേടി. ഒരു തവണ 89 റണ്‍സും നേടിയ മാക്സ്വെല് ഒരു മത്സരത്തില്‍ 45 റണ്‍സും സ്വന്തമാക്കി. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മാക്സ്വെല്ലിനെ വേഗത്തില്‍ പുറത്താക്കാന്‍ കഴിഞ്ഞത്. ദുബായിയില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ആറ് റണ്‍സിനും അബുദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 15 റണ്‍സിനും. കഴിഞ്ഞ വര്‍ഷം മുംബൈയുടെ താരമായിരുന്ന മാക്സ്വെല്ലിന് മിക്കവാറും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. ഇത്തവണ ടീമില്‍ നിലനിര്‍ത്താതെ ലേലത്തിന് വെച്ച മുംബൈ ഇന്ത്യന്‍സ് സ്വയം പഴിക്കുകയാണ് മാക്സ്വെല്ലിന്റെ പ്രകടനം കണ്ടിട്ട്. ബൗളിംഗിലും മാക്സ്വെല് തിളങ്ങി. രണ്ട് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത മാക്സ്വെല് സുുരേഷ് റെയ്നയുടെ വിക്കറ്റും സ്വന്തമാക്കി.
മത്സരശേഷം മാക്സ്വെല്ലിനെ വാനോളം പുകഴ്ത്തി സെവാഗ് രംഗത്തെത്തി. തന്നേക്കാളും ക്രിസ് ഗെയ്ലിനേക്കാളും അപകടകാരിയാണ് മാക്സ്വെല്ലെന്ന് സെവാഗ് പറഞ്ഞു. ഇത്തവണ ഏറ്റവും ഭയക്കപ്പെടേണ്ട ബാറ്റ്സ്മാനാണ് മാക്സ്വെല്. താന്‍ മികച്ച ഫോമില്‍ കളിച്ച സമയത്ത് പോലും മാക്സ്വെല് കളിച്ചപോലെ കളിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു. സ്വന്തം കളിയെക്കുറിച്ച് ഒരു ആകുലതയുമില്ലാതെ വളരെ സ്വതന്ത്രമായാണ് മാക്സ്വെല് ബാറ്റുചെയ്യുന്നത്. മാക്സ്വെല്ലും മില്ലറും പഞ്ചാബ് ടീമിന് ഏറെ അനുഗ്രഹമാണ്. ഇവര്‍ തിളങ്ങാതെ പോയാല്‍ മത്സരം ബുദ്ധിമുട്ടേറിയതാകുമെന്നും സെവാഗ് പറഞ്ഞു. മാക്സ്വെല്ലിന്റെ കളി ഏറെ ആസ്വാദ്യകരമാണ്. ഒരു പുസ്തകം വായിക്കുന്നതുപോലെയാണ് അത്. മാക്സ്വെല് ഓരോ പേജ് തുറക്കുമ്പോഴും ഒരു സിക്സര്‍ അല്ലെങ്കില്‍ ബൗണ്ടറി ഉറപ്പാണെന്നും സെവാഗ് പറഞ്ഞു.
ബുധനാഴ്ച രാത്രി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും മാക്സ്വെല്ലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. വെറും 38 പന്തില്‍ നിന്ന് എട്ട് സിക്സറും ആറ് ഫോറുമടക്കം 90 റണ്‍സ്. മാക്സ്വെല്ലിനെക്കൂടാതെ ഡേവിഡ് മില്ലറും (32 പന്തില്‍ 47), ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയും (13 പന്തില്‍ 40 നോട്ടൗട്ട്) വെടിക്കെട്ട് നടത്തിയ മത്സരത്തില്‍ 44 റണ്‍സിനാണ് പഞ്ചാബ് കിംഗ്സ് ഇലവന് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ധോണിപ്പടയെ കശാപ്പു ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് നാല് വിക്കറ്റ് നഷ്ടത്തില്‍ ഐപിഎല്ലിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്കോറായ 231 റണ്‍സാണ് അടിച്ചുകൂട്ടിയത്.23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വീരേണ്ടര്‍ സെവാഗും മികച്ച പ്രകടനം നടത്തി. ആദ്യ പത്ത് ഓവറില്‍ പഞ്ചാബ് 69 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. എന്നാല്‍ അടുത്ത പത്ത് ഓവറില്‍ 172 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് കിംഗ്സ് ഇലവന് ഐപിഎല്ലിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ധോണിപ്പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 25 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മക്കല്ലം (33), സുരേഷ് റെയ്ന (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പരാജയത്തില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ കഴിഞ്ഞില്ല. ചെന്നൈക്കെതിരെ അബുദാബിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 43 പന്തില്‍ നിന്ന് മാക്സ്വെല് 95 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഐപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മാക്സ്വെല് 435 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഐപിഎല്‍ ഏഴാം പതിപ്പില്‍ എട്ട് മത്സരം കളിച്ച ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യ തോല്‍വിയും പഞ്ചാബിനോടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം മുംബൈയോടേറ്റ പരാജയം തങ്ങളെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് തെളിയിക്കുന്നതായി കിംഗ്സ് ഇലവന്റെ പ്രകടനം. വിജയത്തോടെ കിംഗ്സ് ഇലവന് 12 പോയിന്റുമായി ഒന്നാമതെത്തി. ഇന്ന് ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി എറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: