കൊച്ചി: ജില്ലയില്‍ ഇന്നലെ കനത്ത മഴയില്‍ 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പറവൂര്‍, കൊച്ചി താലൂക്കുകളില്‍ 13 വീടുകള്‍ വീതവും കുന്നത്തുനാട് താലൂക്കില്‍ രണ്ടു വീടുമാണ് നശിച്ചത്. 3.17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ ഒരു ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. അമ്പതോളം വീട്ടുകാരാണിവിടെയുള്ളത്.
കൊച്ചി നഗരത്തില്‍ ഉദയ കോളനി, കമ്മട്ടിപ്പാലം, പി.ആന്റ്.ടി. കോളനി, പണിക്കശേരി കോളനി എന്നിവടങ്ങളില്‍ വെള്ളം കയറി വീട്ടുകാര്‍ കഷ്ടത്തിലായതായി റവന്യുവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലുള്ളവര്ക്കായി ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലയണ്‍സ് ക്ലബ് ഹാള്‍, കേന്ദ്രീയ വിദ്യാലയം, ദാറുല്‍ ഉലൂം സ്കൂള്‍ എന്നിവടങ്ങളില്‍ ദുരിതാശ്വാസകേന്ദ്രം തുറക്കുന്നതിനും നടപടിയായിട്ടുണ്ട്. എന്നാല്‍ കേന്ദ്രീയ വിദ്യാലയത്തിലൊഴികെ മറ്റൊരിടത്തേക്കും ജനങ്ങള്‍ എത്തിയിട്ടില്ല.
അപ്രതീക്ഷിതമായി വന്ന കനത്തമഴയില്‍ നഗരത്തിലെ ഓടകളെല്ലാം നിറഞ്ഞ സാഹചര്യത്തില്‍ ഇന്നു മുതല്‍ അടിയന്തരമായി കാനകളിലെ തടസം മാറ്റി വെള്ളമൊഴുക്ക് സുഗമമാക്കാന്‍ നടപടി സ്വീകരിച്ചതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. പ്രധാനമായും കൊച്ചി മെട്രോയുടെ ഭാഗമായി ഇടപ്പള്ളി മുതല്‍ കെ.പി.സി.സി. ജംഗ്ഷന് വരെയുള്ള ഭാഗത്തെ കാനകളും തേവര -പേരണ്ടൂര്‍ കനാലും ചങ്ങാടംപോക്ക് തോട് എന്നിവയാണ് ഇന്നു മുതല്‍ ശരിയാക്കുക. മെട്രോയുടെ ഭാഗമായി അടിഞ്ഞിട്ടുള്ള ചെളി നീക്കാന്‍ മഴമാറേണ്ടതിനാല് വെള്ളമൊഴുക്ക് ശക്തമാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന.
മഴക്കെടുതിയെ തുടര്‍ന്ന് വെള്ളത്തിലായ കൊച്ചി നഗരത്തില്‍ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇന്നു നടപടികള്‍ തുടങ്ങും. അടിയന്തരസാഹചര്യം പരിഗണിച്ച് പൊലീസ്, ഫയര്‍, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍ദേശിച്ചു. വെള്ളം കയറി ജീവിതം ദുസ്സഹമായ സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ചികില്‍സ സംഘമെത്തി പരിശോധന നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തിവയ്ക്കാന്‍ അദ്ദേഹം തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.
ഇടപ്പള്ളിയിലെ കാനകളില്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റും മറ്റും അടിഞ്ഞ് ഒഴുക്കു തടസമായത് ഡി.എം.ആര്.സി.യുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ശരിയാക്കും. ഇവിടെയുള്ള റോഡിനു കുറുകെയുള്ള കാനയും പടിഞ്ഞാറുവശവും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാകും ശുചിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: