തിരുവനന്തപുരം: മിഷന് 676ല്‍ ഉള്‍പ്പെട്ട നവരത്ന പദ്ധതികളില്‍ പുതിയ പദ്ധതികളില്ല.മുമ്പ് പ്രഖ്യാപിക്കുകയും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്ന പദ്ധതികളാണ് നവരത്ന പദ്ധതികളില്‍ ഉള്ളത്. ഈ പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറു ദിന കര്‍മ്മ പദ്ധതി, ഒരു വര്‍ഷ കര്‍മ്മ പദ്ധതിയും സപ്തധാരാ പദ്ധതിയും, വിഷന്‍ 2030, ഓരോ വര്‍ഷവും കര്‍മ്മ പദ്ധതി, വികസന മെന്ററായി നിയോഗിച്ച സാം പിട്രോഡയുടെ പ്രത്യേക പദ്ധതികള്‍ തുടങ്ങി ഇതുവരെയുള്ള കര്‍മ്മ പദ്ധതിയിലൊക്കെ ഉള്‍പ്പെട്ട പദ്ധതികളും പരിപാടികളുമാണ് ഇന്നലെ പ്രഖ്യാപിച്ച വിഷന്‍ 676 ലും അതില്‍ ഉള്‍പ്പെട്ട നവരത്ന പദ്ധതികളിലും ഉള്‍പ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, റോഡ് വികസനം, ജലപാത, വികസനത്തിനു പ്രത്യേക നയം, കണ്ണൂര്‍ വിമാനത്താവളം, ദേശീയപാതാ വികസനം, കമ്പ്യൂട്ടര്‍ വല്‍ക്കരണം, ന്യായവിലയ്ക്ക് അവശ്യ സാധനങ്ങള്‍, എല്ലാവര്ക്കും ആരോഗ്യം, ഭവന രഹിത കേരളം, ഭൂ രഹിത കേരളം, അഴിമതി രഹിത ഭരണം തുടങ്ങിയ പദ്ധതികളും പരിപാടികളും ഇതുവരെ പ്രഖ്യാപിച്ച എല്ലാ കര്‍മ്മ പദ്ധതികളിലും ഉള്‍പ്പെട്ടിരുന്നു. ഈ പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കിയില്ല.
2011 നവംബര്‍ 17ന് ഒരു വര്‍ഷ കര്‍മ്മ പദ്ധതിയുടെ ഭാഗമായി സപ്തധാരാ പദ്ധതി പ്രഖ്യാപിച്ചു. വികസനവും ജനസുരക്ഷയും മുഖ്യലക്ഷ്യമായി പറഞ്ഞിരുന്ന പദ്ധതിയില്‍ സേവന മേഖലയില്‍ നാല് കമ്പനികള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബസ് ഷെല്‍ട്ടര്‍, കുടിവെള്ള വിതരണം, പൊതുടോയ്ലറ്റ്, ക്ലീന്‍സിറ്റി തുടങ്ങിയ മേഖലകളിലാണു കമ്പനികള്‍ രൂപീകരിക്കുന്നത്. പരസ്യം വഴിയും അനുബന്ധമായി കടകള്‍ സ്ഥാപിച്ചും യൂസര്‍ഫീസ് പിരിച്ചും കമ്പനികള്‍ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നീളുന്ന അതിവേഗ തീവണ്ടി ഇടനാഴിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. ഹൈസ്പീഡ് കോറിഡോര്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. ഇന്നലെ അതിവേഗ പാതയും നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സപ്തധാരയിലെ സുന്ദരം പദ്ധതിയില്‍ പെടുത്തിയ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളും നടപ്പാക്കാനായിട്ടില്ല.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക് ഹബ്ബ്, സ്മാര്‍ട്ട് സിറ്റി അതിവേഗത്തില്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും പാഴായി. പുതിയ ഔട്ട്ലെറ്റുകള് സ്ഥാപിച്ചു സപ്ലൈകോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന പ്രഖ്യാപനവും നടപ്പായില്ല. വിലക്കയറ്റം നിയന്ത്രിക്കാനായില്ല. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുമായി സഹകരിച്ചു ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ അവശ്യ മരുന്നുകളും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്നും സപ്തധാരയില് പ്രഖ്യാപിച്ചിരുന്നു. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളുടെ ചികിത്സാ ചെലവ് നാലിരിട്ടിയില് അധികം വര്‍ധിച്ചു. വിഷന്‍ 676 പദ്ധതിയില്‍ വികസന ക്ഷേമ സേവന ദൗത്യങ്ങള്‍ എന്ന പേരില്‍ പ്രഖ്യാപിച്ച പരിപാടിയില്‍ എല്ലാവര്ക്കും ആരോഗ്യ സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.
2004 ല്‍ നിര്‍ദേശിക്കപ്പെട്ട കൊച്ചി മെട്രോയ്ക്കു 2012 സെപ്റ്റംബറില്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും 2013 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.1095 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ കൗണ്ട്ഡൗണ്‍ നടത്തിയാണ് പണി പുരോഗമിക്കുന്നത്. പണി തുടങ്ങിയിട്ട് 333 ദിവസമായി. ഇനി 761 ദിവസമുണ്ട്. മെട്രൊ ലൈനില്‍ 2015 ഡിസം 31നു ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
2005ല്‍ നിര്‍ദേശിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ പണി തീര്‍ക്കുന്ന ആറരലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ ഉദ്ഘാടനം 2015 മാര്‍ച്ച് 25ന് നിര്‍വഹിക്കുമെന്നാണ് പറയപ്പെടുന്നത്.
വിഴിഞ്ഞം തുറമുഖം- ദശാബ്ദങ്ങളായി നടപ്പാക്കാന്‍ ശ്രമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ഡിസംബറില്‍ ആരംഭിക്കുമെന്നാണ് വാഗ്ദാനം. ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലിലുള്ള കേസ് എത്രയും വേഗം തീര്‍പ്പാക്കാന്‍ ശ്രമിക്കും.
2015 ഡിസംബര്‍ 31ന് ആദ്യവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുമെന്നാണ് പുതിയ വാഗ്ദാനം. 1993ല്‍ ദേശീയജലപാതയായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം- കോട്ടപ്പുറം ജലപാതയുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പറയുന്നു. തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍- പദ്ധതി നടപ്പാക്കുന്നതിനുള്ള ആഗോള ടെണ്ടറിന്റെ കാലാവധി മെയ് 31ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: