ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് വാരാണസിയില്‍ റാലി നടത്തുന്നതിന് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് നരേന്ദ്രമോദിയും ബിജെപി നേതൃത്വവും രംഗത്തെത്തിയത് കമ്മീഷന് നാണക്കേടായി. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന വിശദീകരണവുമായി കമ്മീഷന് രംഗത്തെത്തി.
മോദിക്ക് പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വാരണാസിയിലും ദല്‍ഹിയിലും നിരവധി പ്രതിഷേധ പരിപാടികളാണ് നടന്നത്. വാരാണസിയില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും അമിത് ഷായും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്ക് സമീപം ധര്‍ണ്ണ നടത്തി. ദല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്തിനെ കണ്ട് പരാതി രേഖാമൂലം സമര്‍പ്പിച്ചു.
നരേന്ദ്രമോദിക്ക് അനുമതി നിഷേധിച്ച അതേ സ്ഥലത്ത് എഎപി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്രിവാളിനും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനും യോഗത്തിന് അനുമതി നല്‍കിയിരുന്നു. മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെ മോദിക്ക് മാത്രം അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ദുരൂഹമാണെന്നാണ് ബിജെപിയുടെ പരാതി. സുരക്ഷാ കാരണങ്ങളാലാണ് തനിക്ക് അനുമതി നിഷേധിച്ചതെന്ന വാദം കാശ്മീരിലും മാവോയിസ്റ്റ് മേഖലകളിലും പരിപാടികളില്‍ പങ്കെടുത്ത നരേന്ദ്രമോദി അംഗീകരിക്കാന്‍ തയ്യാറായില്ല.
അവസാനത്തെ മൂന്ന് ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതായി മോദി കുറ്റപ്പെടുത്തി. ചുമതലകള്‍ ശരിയായ രീതിയില്‍ കമ്മീഷന് നിര്‍വഹിക്കുന്നില്ലെന്ന് ആറാംഘട്ട വോട്ടിംഗ് നടന്നപ്പോള്‍ തന്നെ പറഞ്ഞതാണെന്നും ബൂത്തുപിടുത്തവും കള്ളവോട്ടും ബംഗാള്‍, ബീഹാര്‍, യു.പി എന്നീ സംസ്ഥാനങ്ങളില്‍ യഥേഷ്ടം നടന്നിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഗംഗാ ആരതി നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കാത്ത നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയില്‍ സംശയമുണര്‍ത്തുന്നു. എന്നാല്‍ സമാധാനപരമായി മാത്രം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയാല്‍ മതിയെന്ന് വ്യക്തമാക്കിയ മോദി ആരതി നിര്വഹിക്കാനാവാത്തതിന് ഗംഗാ മാതാവിനോട് ക്ഷമ ചോദിച്ചു. മാതാവിന്റെ സ്നേഹം എല്ലാ രാഷ്ട്രീയത്തിനും മുകളിലാണെന്ന് കമ്മിഷന് മനസ്സിലാക്കിയിരുന്നെങ്കിലെന്നും മോദി പറഞ്ഞു.
എന്നാല്‍ മോദിയുടെ കടുത്ത വിമര്‍ശനത്തിന്റെയും കമ്മീഷന് ആസ്ഥാനത്തേക്ക് നടന്ന ബിജെപി പ്രതിഷേധ പരിപാടിയുടെയും പശ്ചാത്തലത്തില്‍ അടിയന്തരമായി പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് നടപടികളെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചല്ല റാലിയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കിയ കമ്മീഷന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി , ഡി ജി പി എന്നിവരുമായി ആശയവിനിമയം നടത്തിയതായും സുരക്ഷാകാരണങ്ങളും റാലി നടത്താന്‍ നിശ്ചയിരുന്ന വേദിയുടെ സ്ഥലപരിമിതിയും പരിഗണിച്ചതായും വ്യക്തമാക്കി.
റാലി അടക്കമുള്ളവയുടെ അനുമതി നല്‍കേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ഇക്കാര്യത്തില്‍ കമ്മീഷന് ഇടപെടാറില്ല. ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാവില്ല. റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിക്കാനുള്ള ബിജെപിയുടെ നീക്കം ഖേദകരമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്. സമ്പത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: