തിരുവനന്തപുരം: കേരളതീരത്ത് ശക്തിപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കനത്തമഴയും കാറ്റും തുടരുന്നു. രണ്ടുദിവസമായി പേമാരി തുടരുന്ന തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമനയാണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരം കടപുഴകിവീണ് മത്സ്യവ്യാപാരി പൂപ്പാലം സ്വദേശി യാക്കൂബ് (46) മരിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാളത്തില്‍ വെള്ളം കയറി തീവണ്ടി ഗതാഗതം താറുമാറായി.
കന്യാകുമാരിക്ക് തെക്ക് ഇന്ത്യന്മഹാസമുദ്രത്തില് രൂപം കൊണ്ട് കേരളതീരത്തെത്തിയ ന്യൂനമര്‍ദ്ദം ദുരിതം വിതച്ച് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മൂന്നുദിവസങ്ങളായി തെക്കന്‍ ജില്ലയില്‍ ശക്തമായ പേമാരിയും കൊടുങ്കാറ്റും വന്‍നാശം വിതച്ചിരുന്നു.
ദുരന്തനിവാരണ കേന്ദ്രങ്ങള്‍ തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്ക് അതീവജാഗ്രത നിര്‍ദ്ദേശവും മറ്റുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമാണ് നല്‍കിയിരുന്നത്. എന്നാല്‍ ന്യൂനമര്‍ദ്ദം കേരളത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് അതിജാഗ്രത നിര്‍ദ്ദേശം നല്കി. ന്യൂനമര്‍ദ്ദം വടക്കന്‍ ജില്ലകളിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും തെക്കന്‍ ജില്ലകളിലെ പേമാരിയുടെ ശക്തി കുറഞ്ഞിട്ടില്ല. കാറ്റിന്റെ ശക്തിമാത്രമാണ് കുറഞ്ഞത്. ഇന്നലെ മഴക്കെടുതിയില്‍ കൂടുതല്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കേരളത്തിന്റെ കടലോരങ്ങളില്‍ കടല്‍ക്ഷോഭം ശക്തിയായിട്ടുണ്ട്. ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളതുകൊണ്ട് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നില്ല. പലയിടങ്ങളിലും കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്.
ഇന്നും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ 24 മണിക്കൂര്‍ കൂടി മഴ തുടരും. സംസ്ഥാനത്ത് 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. മധ്യ കേരളത്തിലടക്കം ഇന്നു വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കനത്ത പേമാരി തീവണ്ടി ഗതാഗതത്തെ കാര്യമായി ബാധിച്ചു. പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ തകരാറ് സംഭവിച്ചതാണ് ഗതാഗതത്തിന് പ്രതികൂലമായത്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷനുകളിലെ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പുറപ്പെടേണ്ട എറണാകുളം- ഗുരുവായൂര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. 16 തീവണ്ടികളുടെ സമയക്രമത്തിലും മാറ്റമുണ്ടായി. പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലെ ആറ് ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതുമൂലം കേരള എക്സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍വഴി തിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിച്ചു. തീവണ്ടികള്‍ പലതും മഴമൂലം വൈകിയാണ് ഓടുന്നത്. മധ്യകേരളത്തില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി ജനജീവിതം ദുരിതത്തിലായി. ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ബുധനാഴ്ച മുതലാണ് കനത്ത മഴ ആരംഭിച്ചത്.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിയും പരന്നിട്ടുണ്ട്. കനത്തമഴ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴമൂലം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തും വൈകി. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മലയോരജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് 26 വീടുകള്‍ പൂര്‍ണ്ണമായും 522 വീടുകള്‍ ഭാഗികമായും നശിച്ചു. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കായുള്ള ധനസഹായം വിതരണം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും വീട് ഭാഗികമായി നശിച്ചവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് കാലതാമസം വരുന്നത് കാരണം അടിയന്തരധനസഹായമായി പതിനായിരം രൂപയും അയ്യായിരം രൂപയും വീതം നല്‍കാനാണ് തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: