പാമ്പാടി: പള്ളിക്കത്തോട് കവലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ അഗ്നിബാധയില്‍ രണ്ടുകടകള്‍ കത്തിനശിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഹോട്ടലും യൂണിയന് ഫാന്‍സി സ്റ്റോഴ്സുമാണ് അഗ്നിക്കിരയായത്. അഗ്നിബാധയില്‍ ഹോട്ടലിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമായി പറയുന്നത്. രാത്രി പന്തണ്ടോടെ സ്ഫോടശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഹോട്ടലില്‍ നിന്നും പുക ഉയരുന്നതായി കണ്ടത്. കടയ്ക്കുള്ളിലുണ്ടായിരുന്ന ജീവനക്കാരന് തങ്കപ്പനെ ഇവര്‍ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടര്‍ കൂടാതെ ഏതാനും സിലിണ്ടറുകള്‍ കൂടി സ്റ്റോര്‍ റൂമിലുണ്ടായിരുന്നെങ്കിലും പെട്ടെന്ന് നീക്കം ചെയ്യാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ടൗണിലെ പ്രധാന കച്ചവട കേന്ദ്രവും ട്രഷറിയുള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമനസേനാ യൂണിറ്റുകളുടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ അടുക്കളഭാഗവും യൂണിയന് സ്റ്റോഴ്സ് പൂര്‍ണമായും കത്തിയമര്‍ന്നു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി യൂണിയന് സ്റ്റോഴ്സ് ഉടമ ടോമി അറിയിച്ചു. ഇളങ്ങുളം സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രാന്റ് ഹോട്ടല്‍.
ഫയര്‍ഫോഴ്സിന്
വീഴ്ചയുണ്ടായോയെന്ന്
പരിശോധിക്കണം: ബിജെപി
കോട്ടയം: ഇന്നലെ രാത്രിയില്‍ പള്ളിക്കത്തോട്ടിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നിശമനസേനയ്ക്ക് വീഴ്ച സംഭവിച്ചുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. രാത്രി 12 മണിയോടുകൂടി ഉണ്ടായ തീപീടുത്തം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ പാമ്പാടിയില്‍ നിന്നാണ് രണ്ട് വാഹനങ്ങള്‍ അന്ന് ആദ്യം എത്തിയത്. ഇവരുടെ വെള്ളം തീര്‍ന്നതിനുശേഷം വീണ്ടും നിറയ്ക്കന്നതിനായി പോയി. ഈ സമയം തീ നിയന്ത്രണാതീതമായി കത്തിക്കയറി. ടൗണിനു നടുക്കുള്ള ഹോട്ടല്‍ പൂര്‍ണമായും കത്തുകയും അടുത്തുള്ള യൂണിയന് ഫാന്‍സി സ്റ്റോഴ്സിലേക്ക് തീ പടരുകയും ആ കടയും പൂര്‍ണമായും കത്തിയമരുകയും ചെയ്തു. ഇതിനുശേഷമാണ് കാഞ്ഞിരപ്പള്ളി, പാലാ, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴസ് വാഹനം എത്തിയത്.
അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സേനയ്ക്ക് നല്ല വാഹനങ്ങളും ഉപകരണങ്ങളും നല്കാന് തയ്യാറാകണം. പൂര്‍ണമായും ഇരുട്ടിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വന്ന ഒരു യൂണിറ്റില്പോലും ഫ്ളൂറസന്റ് സംവിധാനം ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഗ്രാമപഞ്ചാത്ത് അംഗംകൂടിയായഎന്. ഹരി വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജു വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. ഇക്കാര്യങ്ങള്‍ തങ്ങളോട് അല്ല പറയേണ്ടതെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് ഇടപെട്ട് സിഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: