ന്യൂദല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ യുവതിയും പിതാവും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം പുതിയ നിലപാട് അറിയിച്ചത്. ജുഡീഷ്യല്‍ അന്വേഷണ നീക്കത്തില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിഞ്ഞെങ്കിലും ഇന്നലെയാണ് കോടതിക്കുമുന്നില്‍ ഇക്കാര്യം സമ്മതിച്ചത്.
ആര്‍കിടെക്റ്റായ യുവതിയെ നിരീക്ഷിക്കാന്‍ നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു ആക്ഷേപം. എന്നാല്‍ മകളുടേയും മറ്റു കുടുംബാംഗങ്ങളുടേയും അറിവോടെ തന്റെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് പോലീസ് യുവതിക്ക് സംരക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നെന്ന് പിതാവ് സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ നീക്കം ഉപേക്ഷിച്ചതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ആര്.പി. ദേശായി,എന്‍.വി രാമണ്ണ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി കേട്ടത്. ഹര്‍ജിക്കാരിയായ യുവതിയുടെ പേര് മാധ്യമങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും കോടതി നല്കി.
സംഭവത്തേപ്പറ്റി കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളും വിവാദമുണ്ടാക്കിയപ്പോള്‍ തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തെ തടയാനാവില്ലെന്ന് ഹര്‍ജിക്കാരോട് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്കാവില്ലെന്നും ഹൈക്കോടതിയെയാണ് ഇതിനു സമീപിക്കേണ്ടതെന്നുമാണ് കോടതിയുടെ നിലപാട്.
യുവതിയെ നിരീക്ഷിച്ചെന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണവുമായി മുന്നോട്ടു നീങ്ങിയ കേന്ദ്രസര്‍ക്കാര്‍ യുപിഎ ഘടകകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. മെയ് 16ന് വോട്ടെണ്ണുംമുമ്പ് മോദിക്കെതിരായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കോണ്‍ഗ്രസ് മന്ത്രിമാരും നിയമമന്ത്രി കപില്‍ സിബലിന്റെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അന്വേഷണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയത്തില്‍ രാഷ്ട്രീയ പകപോക്കലിന് തയ്യാറെടുത്ത കോണ്‍ഗ്രസ് പ്രതിരോധത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: