തൃശൂര്‍: മഴമേഘങ്ങള്‍ പെയ്തൊഴിയാന്‍ വെമ്പിനിന്ന സായന്തനത്തില്‍ മണ്ണിലും വിണ്ണിലും പൂരാവേശത്തിന്റെ അലകടല്‍ ഉയര്‍ത്തി തൃശൂര്‍ പൂരം പെയ്തിറങ്ങി. നാദവര്ണ്ണങ്ങളുടെ വിസ്മയക്കാഴ്ചകളില്‍ ജനസഹസ്രങ്ങള്‍ അലിഞ്ഞു ചേര്‍ന്നു.
36മണിക്കൂര്‍ ഇടവേളയില്ലാതെ തുടരുന്ന പൂരത്തിന് കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാന്‍ എത്തിയതോടെ പൂരത്തിന് തുടക്കമായി. ഇടക്കിടെ മഴ ചന്നം പിന്നം പെയ്തെങ്കിലും ചെറുപൂരങ്ങളുടെ വരവോടെ പൂരാവേശത്തിലായ നഗരം. പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ത്ത മഠത്തില്‍വരവും, ഇലഞ്ഞിത്തറ മേളവും, ഭഗവതിമാരുടെ തെക്കോട്ടിറക്കവും തുടര്‍ന്ന് നടന്ന വര്‍ണ്ണങ്ങളുടെ ദൃശ്യവിസ്മയം ഒരുക്കിയ പ്രസിദ്ധമായ കുടമാറ്റവും കാണാന്‍ വടക്കുന്നാഥന്റെ തിരുസന്നിധിയില്‍ മഴഭീഷണിയെ വകവെക്കാതെ രാവിലെമുതല്‍ പുരുഷാരം വന്നണയുകയായിരുന്നു.
പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ത്ത് അന്നമനട പരമേശ്വരമാരാരും കൂട്ടരും മഠത്തില്‍ വരവിന് തുടക്കം കുറിച്ചു. തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റി. തെളിഞ്ഞവാനില് ഉച്ചസൂര്യന്റെ പൊന്പ്രഭയില് ഭഗവതി വന്നണഞ്ഞതോടെ പാറമേക്കാവിന്റെ പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. രണ്ടരയോടെ പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിമരച്ചുവട്ടില്‍ എത്തി. വാദ്യമേളപ്രേമികളെ ആവേശംകൊള്ളിച്ച് രണ്ടുമണിക്കൂര്‍ നേരം പാണ്ടിമേളത്തിന്റെ രൗദ്രതാളത്തില്‍ ജനങ്ങള്‍ ഇളകിയാടി. മൂന്ന് മണിക്ക് ശേഷം മഴ അല്പനേരം പെയ്തെങ്കിലും ആവേശം ഒട്ടും കുറച്ചില്ല.
മതില്‍ക്കെട്ടിന് പുറത്ത് മഠത്തിലെ വരവ് റൗണ്ടില്‍ കയറിയപ്പോള്‍ ആനകളുടെ എണ്ണം കൂടി. നായ്ക്കനാല്‍ വരെ നീണ്ട അന്നമനടയുടെ പഞ്ചവാദ്യലഹരി. നായ്ക്കനാലില്‍ വെച്ച് പഞ്ചവാദ്യത്തിന് മേളത്തിന്റെ യാത്രയയപ്പ്. വടക്കുന്നാഥക്ഷേത്ര മതില്‍ക്കെട്ടിനകത്തും പുറത്തും മേളപ്പെരുമഴ മാത്രം. അപ്പോഴേക്കും തെക്കേഗോപുര വാതിലിന് താഴെ ജനസമുദ്രം അലയടിച്ചു തുടങ്ങിയിരുന്നു. ഇലഞ്ഞിത്തറ മേളം തീരുകലാശം കൊട്ടിത്തീരുമ്പോള് മേളനിലാവില് മേളാസ്വാദകര്‍ കുളിരണിഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നെപ്പതിയെ പാറമേക്കാവ് പത്മനാഭനൊപ്പം തെക്കേ ഗോപുരമിറങ്ങി. അധികം വൈകാതെ തിരുവമ്പാടി ശിവസുന്ദറും തെക്കേ ഗോപുരമിറങ്ങി വന്നു. അതോടെ ഇരുകൂട്ടരും മുഖാമുഖം നിന്നു. ദേവിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ( ദൈവിക സദസ്). തുടര്‍ന്നു പൂരപ്രേമികളെ ആവേശത്താലാഴ്ത്തിയ കുടമാറ്റം. കുടകള്‍ മാറ്റി മാറ്റി അവതരിപ്പിച്ച് തിരുവമ്പാടിയും പാറമേക്കാവും കുടമാറ്റത്തെ അക്ഷരാര്‍ത്ഥത്തില്‍ മത്സരമാക്കി മാറ്റി. മുപ്പതിലേറെ കുടകളാണ് ഇരു കൂട്ടരും മത്സരിച്ചു പ്രദര്‍ശിപ്പിച്ചത്. രാത്രി എട്ട് മണിയോടെ വെടിക്കെട്ട് നടന്നു. രാത്രി പൂരങ്ങളുടെ തനിയാവര്‍ത്തനം. പുലര്‍ച്ചെയുള്ള വെടിക്കെട്ടു കാത്ത് രാത്രി മുഴുവന്‍ ഒഴുകി നടക്കുകയായിരുന്നു പൂരപ്രേമികള്‍. ഇന്നു പകല്‍പ്പൂരത്തിനു ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.
ഇത്തവണ പൂരവും കുടമാറ്റവും കാണാന്‍ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്തും എത്തിയിരുന്നു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: