പെരുമ്പാവൂര്‍: മണ്ണൂരില്‍ വെള്ളിയാഴ്ച രാത്രിയിലെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. മീന്‍ കയറ്റി വന്ന ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായി നാട്ടുകാര്‍ പറയുന്നത്. സാധാരണ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിലും ഇരട്ടി വേഗതയിലാണ് എംസി റോഡിലൂടെ മീന്‍ കയറ്റി വരുന്ന വാഹനങ്ങള്‍ ചീറിപായുന്നത്. മംഗലാപുരത്ത് നിന്ന് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ മീന്‍ കയറ്റി വരുന്നത് മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പിള്ളിയിലേക്കാണ്.
സാധാരണ രീതിയില്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ഓടിച്ചാല്‍ ചുരുങ്ങിയത് 9 മണിക്കൂറെങ്കിലും വേണം പേഴയ്ക്കാപ്പിള്ളിയിലെത്താനെന്നാണ് മറ്റ് ഡ്രൈവര്‍മാര്‍ പറയുന്നത്. രാത്രിയായതിനാല്‍ 8 മണിക്കൂറില്‍ കുറയില്ലെന്നും ഇവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ലോറിയാണ് 12.30ഓടെ മണ്ണൂരില്‍ അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച തൃശ്ശൂര്‍ പൂരമായതിനാല്‍ വൈകിയാണ് ലോറിയെത്തിയതെന്നും പറയുന്നുണ്ട്. അപ്പോള്‍ ഇതിന്റെ വേഗത വീണ്ടും വര്‍ദ്ധിക്കുകയാണ്. രാത്രി 12 മണിക്കാണ് ഈ വാഹനം മത്സ്യവുമായി പേഴയ്ക്കാപ്പിള്ളിയില്‍ എത്തേണ്ടത്.
9മണിക്കൂറിനുള്ളില്‍ സഞ്ചരിക്കേണ്ട ദൂരം 6മണിക്കൂര്‍ കൊണ്ടാണ് ഇത്തരം ലോറികള്‍ താണ്ടുന്നത്. ഇതില്‍ ഡ്രൈവര്‍മാരെ പഴിചാരാനാകില്ലെന്നും കച്ചവടക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇവര്‍ ചക്രം പിടിക്കുന്നതെന്നും അഭിപ്രായമുണ്ട്. മത്സ്യം ചീത്തയാകുന്നതിന് മുമ്പ് ലക്ഷ്യ സ്ഥാനത്തെത്തേണ്ടതുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത്.
ഹൈവേകളിലൂടെ മാത്രം ചീറിപായുന്ന ഇത്തരം വാഹനങ്ങള്‍ ഒരിക്കല്‍ പോലും അധികൃതര്‍ പിടികൂടാറില്ലെന്നും ആക്ഷേപമുണ്ട്. എംസി റോഡില്‍ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്ക്കും ഇടയില്‍ സാദാസമയവും ഹൈവേ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും മരണപാച്ചില്‍ നടത്തുന്ന ഇത്തരം വാഹനങ്ങളുടെ പ്രയാണം അനുപാതം തുടരുകയാണ്. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഓടിയെത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: