മട്ടാഞ്ചേരി: അന്‍പത് വര്‍ഷം മുമ്പുള്ള വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി. അരനൂറ്റാണ്ടിനുശേഷമുള്ള സംഗമത്തില്‍ ചിലര്‍ കൂട്ടുകാരെ തിരിച്ചറിഞ്ഞ് ആനന്ദം പങ്കിട്ടപ്പോള്‍, ചിലര്‍ ആരെന്ന് തിരിച്ചറിയാനാകാതെ പരിചയം പുതുക്കി അധ്യയനകാല സ്മരണകള്‍ അയവിറക്കി. കൊച്ചി ടിഡി ഹൈസ്കൂളിലെ 1963-64 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയെഴുതിയവരാണ് സ്കൂള്‍ അങ്കണത്തില്‍ ഒത്തുകൂടിയത്. 196 പേരുള്ള ബാച്ചിലെ 80 ഓളംപേര്‍ ഒത്തുചേരലിനെത്തിച്ചേര്ന്നു. ഇവര്‍ക്കൊപ്പം എത്തിയ ആറ് അധ്യാപകരെ വിദ്യാര്‍ത്ഥി കൂട്ടായ്മ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രായംമറന്ന് പലരും അധ്യാപകരുടെ കാല് തൊട്ട് വന്ദിച്ചു.
ശനിയാഴ്ച രാവിലെ 10 ന് തുടങ്ങിയ ജൂബിലി വിദ്യാര്ത്ഥികൂട്ടായ്മക്കായി വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിലും തൊഴിലെടുക്കുന്നവരും താമസിക്കുന്നവരും എത്തിച്ചേര്‍ന്നു. ബാങ്ക് ജീവനക്കാര്‍, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, വ്യാപാരികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യസ്ഥാപന ജീവനക്കാര്‍ തുടങ്ങി പലതുറകളിലുമായി പ്രവര്‍ത്തിച്ച് ജീവിതവിജയം നേടിയവരുടെ ഒത്തുചേരലില്‍ ഭാര്യമാരും മക്കളും പേരക്കുട്ടികളും ഒത്തുചേര്‍ന്നതോടെ അരനൂറ്റാണ്ടിന് മുമ്പുള്ള വിദ്യാര്‍ത്ഥിസംഗമം ടിഡി സ്കൂള്‍ ചരിത്രരേഖയില്‍ മറ്റൊരു തൂവലായി മാറി. 97 വയസുള്ള മലയാള അധ്യാപകന് പുരുഷോത്തമ പൈ മുതല്‍ കെ. രാമാനന്ദ ഭട്ട് (സംസ്കൃതം), മുരളീധരന് മാസ്റ്റര്‍ (മലയാളം), രാധാകൃഷ്ണകമ്മത്ത് (ഇംഗ്ലീഷ്), രാമനാഥ് പൈ (ഹിന്ദി), സുലോചന (കണക്ക്), മീനാക്ഷി (ചരിത്രം) തുടങ്ങിയ അധ്യാപകരും കൂട്ടായ്മയിലെത്തിച്ചേര്ന്നു. രാവിലെ നടന്ന ഉദ്ഘാടനസദസ്സും ഫോട്ടോ സെഷനും ശേഷം ഉച്ചയൂണും ചര്‍ച്ചയും സ്വയംപരിചയപ്പെടുത്തലും പാട്ടും തനത് വാസന പ്രകടനങ്ങളുമായി നടന്ന ഒത്തുചേരല്‍ പലരിലും പറയാന്‍ കഴിയാത്ത അനുഭവമാണുണ്ടാക്കിയത്.
സ്കൂള്‍ അങ്കണത്തിലെത്തിയ പലരും തങ്ങള്‍ പഠിച്ച ക്ലാസ്മുറികളിലെത്തി ബെഞ്ചിലിരുന്നും അവയെ നോക്കിക്കണ്ടും പഠനകാല സ്മരണകള്‍ അയവിറക്കി. ‘സെലിബറേഷന് ഓഫ് ഗോള്‍ഡന്‍ ജൂബിലി സ്റ്റുഡന്റ്സ് ഓഫ് ടിഡിഎച്ച്എസ് കൊച്ചി’ എന്ന പേരില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ടിഡി സ്കൂള്‍ മാനേജര്‍ കപില്‍ ആര്. പൈ ഉദ്ഘാടനം ചെയ്തു. എന്‍.യു. പൈ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ശ്യാമള ശ്രീധരപ്രഭു, ദേവസ്വം ഭരണാധികാരി വെങ്കടേശ്വരപൈ, പ്രധാനാധ്യാപിക സരളാ ഡി. പ്രഭു, ശ്രീകുമാരി രാമചന്ദ്രന്, ടി.കെ. വിദ്യാധരന്, ടി.കെ. വിനോദ്കുമാര്‍, പ്രൊഫ. കെ. സുധാകരറാവു, പ്രേംകുമാര്‍ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: