തിരുവനന്തപുരം: ഹിന്ദുധര്‍മത്തിലെ ഗുണകരമായ കാര്യങ്ങള്‍ ഹൈന്ദവര്ക്കറിയാത്തതും എത്തപ്പെടാത്തതുമാണ് മതപരിവര്‍ത്തനത്തിന് കാരണമാകുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ആര്. ഹരി. ക്ഷേത്രസംരക്ഷണ സമിതിയുടെ 48-ാം വാര്‍ഷിക സമ്മേളനത്തില്‍ നടന്ന സംഘടനാ സമ്മേളനത്തിന് മാര്‍ഗദര്‍ശനം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുധര്‍മം ഹൈന്ദവര്‍ക്കിടയില്‍ ശരിയാംവണ്ണം എത്തിയാല്‍ ലൗജിഹാദിനൊന്നും സ്വയമേ സ്ഥാനമില്ലാതാകും. ഹൈന്ദവഭക്തിയുടെ സ്വഭാവം ഏകാകിയാവുക എന്നതാണ്. ഇന്ന് ഭക്തന്റെ മനസ്സില്‍ ഞാനും എന്റെ കുടുംബവും എന്ന രീതിയിലാണ് പരുവപ്പെട്ടിരിക്കുന്നത്. ഇതുതന്നെയാണ് ഹൈന്ദവസമൂഹത്തിന്റെ നാശത്തിനും കാരണമായത്. ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ക്ഷേത്രയോഗങ്ങള് സംഘടിപ്പിച്ച് ഇത്തരം ഭക്തരെ ഹൈന്ദവ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മതപരിവര്‍ത്തനത്തിനു കിട്ടില്ല. എന്നാല്‍ പട്ടിണിയുടെ പേരില്‍ ഹിന്ദു മതപരിവര്‍ത്തനത്തിനു തയ്യാറാകുന്നത് അവര്‍ ഹൈന്ദവ സമൂഹത്തിന്റെ ഭാഗമാകാത്തതുകൊണ്ടാണ്. തങ്ങള്‍ ഹിന്ദുസമൂഹത്തിന്റെ ഭാഗമാണെന്നും ഒന്നാണെന്നുമുള്ള ബോധം ഭക്തരുടെ മനസ്സില്‍ ഉണ്ടാകണം. ഹൈന്ദവ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പരിവാര്‍ പ്രസ്ഥാനങ്ങള്‍ സംഘടനയുടെ സ്വഭാവത്തെ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ഹിന്ദുഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും ക്ഷേത്രസംരക്ഷണസമിതിയുമെല്ലാം തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ തിരിച്ചറിയണം. വീട്ടിനുള്ളില്‍ എലിയെ പിടിക്കുവാന്‍ പൂച്ചയും വീടിനെ സംരക്ഷിക്കുവാനായി പുറത്തു നായയെയും തൊഴുത്തില്‍ പാലിനായി പശുവിനെയും വളര്‍ത്തുന്നതാണ് രീതി. എന്നാല്‍ ഇവ സ്ഥാനം മാറി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ നാം ഓര്‍ക്കണം.
ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖല എന്തെന്ന് തിരിച്ചറിയണം. പ്രവര്‍ത്തകര്‍ രോഗം വന്നാല്‍ കഴിക്കുന്ന മരുന്നാകരുത്. അസുഖം മാറിയാല്‍ നാമത് വലിച്ചെറിയും. ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിക്കുന്ന സിദ്ധൗഷധമായി മാറണം. ക്ഷേത്രസംരക്ഷണസമിതി തുടങ്ങിവച്ച ക്ഷേത്ര പുനര്‍നിര്‍മാണവും സംരക്ഷണവും ഇപ്പോള്‍ സമൂഹം ഏറ്റെടുത്തു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ത്ത ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹിന്ദുക്കള്‍ പുനര്‍നിര്‍മിച്ച് സംരക്ഷിക്കുന്നത് അതിനുദാഹരണമാണ്. ക്ഷേത്രാചാരങ്ങള്‍ മാറ്റുവാന്‍ നിയമം വഴി സാധ്യമല്ല. പകരം ഭക്തരുടെ മനസ്സിലെ മാറ്റം വഴി മാത്രമേ സാധിക്കുകയുള്ളൂ. വേദമറിയുന്നവര്ക്ക് പൂജ നടത്താനുള്ള അവകാശം കോടതി ഉത്തരവിട്ടാല്‍ മാത്രം നടക്കുന്നതല്ല. അതിന് ഭക്തസമൂഹത്തിന്റെ മനസ്സുകൂടി പരുവപ്പെടുത്തണം. നിയമത്തിന്റെ അടിസ്ഥാനത്തിലല്ല സമൂഹത്തിന്റെ മാനസാന്തരമാണ് ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ കൂടിയ സംഘടന സമ്മേളനത്തില്‍ എന്‍.സി.വി നമ്പൂതിരി സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവുചെലവ് കണക്കുകള്‍ ട്രഷറര്‍ നാരായണന്‍കുട്ടിയും അവതരിപ്പിച്ചു. ചര്‍ച്ചയ്ക്കും പ്രമേയം അവതരണത്തിനുംശേഷം ക്ഷേത്രശക്തി എഡിറ്റര്‍ സി.പി. രവീന്ദ്രപണിക്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: