തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനെ മാറ്റിയേ തീരൂ എന്ന് എ.എം. ഹസ്സന് ഉപസമതിക്ക് മുന്നില്‍ ഭൂരിഭാഗം ഡിസിസി ഭാരവാഹികളും ആവശ്യപ്പെട്ടു. പ്രതാപ വര്‍മ്മ തമ്പാനെ ഈ സ്ഥാനത്ത് വച്ചുപൊറുപ്പിക്കരുതെന്നാണ് കെപിസിസി ഉപസമതിക്ക് മുമ്പാകെ നേതാക്കള്‍ ആവശ്യപ്പെട്ടത്.
കൊല്ലത്ത് ഡിസിസി പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചുള്ള അന്വേഷണ സമിതി ഇന്നലെയാണ് ആരംഭിച്ചത്. പ്രതാപവര്‍മ്മ തമ്പാനെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ നടത്തിയത്. പ്രതാപവര്മ്മതമ്പാനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് തെളിവ് നല്‍കാനെത്തിയവരില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടു. കൊടിക്കുന്നില്‍ സുരേഷ്, മേരി ദാസ്, കെ.സി. രാമചന്ദ്രന്, അഴകേശന്, കരുണാകര പിള്ള, ജ്യോതികുമാര്‍, രവികുമാര്‍, ജമീല എന്നിവര്‍ സമിതിക്ക് മുമ്പാകെ മൊഴി നല്കി. പരാതികള്‍ എല്ലാം കേട്ടതല്ലാതെ ഇക്കാര്യത്തില്‍ കമ്മിറ്റി ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. പരാതിക്കാരില്‍ നിന്ന് കഴിഞ്ഞമാസം 30ന് ഉപസമിതി തെളിവെടുത്തിരുന്നു.
കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ച് ഷാനിമോള്‍ ഉസ്മാന് കത്തയച്ച സംഭവത്തില്‍ സുധീരനില്‍ നിന്നു മൊഴിയെടുക്കില്ല. സുധീരന് ഉള്‍പ്പെടെ കെപിസിസി ഭാരവാഹികളില്‍നിന്ന് മൊഴിയെടുക്കേണ്ടതില്ലെന്നാണ് സമിതിയുടെ തീരുമാനം. ഈ മാസം 20ന് ശേഷമേ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ മൊഴി ശേഖരിക്കൂ. 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഷാനിമോള്‍ ഉസ്മാന്, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ എന്നിവരില്നിന്നാകും ആദ്യം മൊഴിയെടുക്കുക. ഷാനിമോള്‍ ഉസ്മാന് ഇത്തരത്തിലൊരു കത്തെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് കമ്മിറ്റി പ്രധാനമായും അന്വേഷിക്കുന്നത്.
കത്ത്ചോര്ച്ചയും തുടര്‍ന്നുള്ള പരാതികളും സമിതി അന്വേഷിക്കും. ഷാനിമോള്‍ അയച്ച കത്തിന്റെ പകര്‍പ്പും ഷാനിമോള്‍ക്കെതിരെ ഷുക്കൂര്‍ നല്കിയ പരാതിയും ആണ് കമ്മറ്റിയുടെ പക്കലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: