പത്തനംതിട്ട: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഭ്രാന്താണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പത്തനംതിട്ടയില്‍ യോഗം വനിതാ സംഘം ജില്ലാ സംഗമവും പത്തനംതിട്ട യൂണിയന് കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാറുകളുടെ ലൈസന്‍സ് വിഷയം പരാമര്‍ശിക്കവെയാണ് വി.എം. സുധീരന് ഭ്രാന്താണെന്നും കോണ്‍ഗ്രസ് നേതാക്കളെല്ലാം വെളിച്ചപ്പാടുകളായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചത്. ശബ്ദിക്കുന്നവരുടെ നാവടക്കാനുള്ള തന്ത്രമായി മദ്യമാഫിയ എന്ന പ്രയോഗം മാറിയിരിക്കുന്നു. ആനയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ ചങ്ങലയ്ക്കിടാം ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചാലോ എന്ന അവസ്ഥയാണ് കെപിസിസിയില്‍. മുസ്ലിം സമുദായത്തില്‍പെട്ട പാവം ഷാനിമോള്‍ ഉസ്മാനെ തകര്‍ക്കാനായി മദ്യമാഫിയയെന്ന് വിളിക്കുന്നു. അവര്‍ മദ്യം കഴിക്കുമെന്ന് പറയാതിരുന്നത് നന്നായി.
കെപിസിസി പ്രസിഡന്റ് ആദര്‍ശത്തിന്റെ പൊയ്മുഖം അണിഞ്ഞിട്ട് കാര്യമില്ല, അത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തികാട്ടണം. അഞ്ജനവും മഞ്ഞളും തിരിച്ചറിയാത്തവരുടെ കൂട്ടായ്മയായി കോണ്‍ഗ്രസ് അധപതിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സോളാറും സരിതയുമായിരുന്നു വിഷയമെങ്കില്‍ ഇപ്പോള്‍ ബാറുകളുടെ ലൈസന്‍സായി വിഷയം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇതൊന്നുമല്ല. ബാറുകളുടേതിനേക്കാള് മോശമായ അവസ്ഥയാണ് ആശുപത്രികളിലേത്. ഒരു രോഗവുമായി സര്‍ക്കാരാശുപത്രിയില്‍ പോയാല്‍ നാല് രോഗങ്ങളുമായി തിരിച്ചുവരുന്ന അവസ്ഥയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വനിതാസംഘം പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശന്, അരയകണ്ടി സന്തോഷ്, കെ.പത്മകുമാര്‍, അഡ്വ.സംഗീത വിശ്വനാഥന്, സുശീല ശശി, കരിപ്പക്കുഴി സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: