കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാരാണസിയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന വിജയം ഉറപ്പിച്ച് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. ഭൂരിപക്ഷം കുറച്ച് മോദിയുടെ വിജയത്തിന്റെ തിളക്കം കുറക്കാന്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയി. 17.5 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള വാരാണസിയില്‍ മോദി 56 ശതമാനം വോട്ട് നേടുമെന്ന ‘ഇന്ത്യാ ടുഡേ’ ഗ്രൂപ്പിന്റെ സര്‍വെ പുറത്തുവന്നത് ബിജെപിയുടെ പ്രതിയോഗികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
ഈ സര്‍വെഫലം അനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് റായിയെക്കാള്‍ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി. റായിക്ക് 15 ശതമാനം വോട്ട് മാത്രമേ ലഭിക്കാനിടയുള്ളൂ. അരവിന്ദ് കേജ്രിവാള് 10 ശതമാനവും സമാജ്വാദി പാര്‍ട്ടിയുടെ കൈലാസ്നാഥ് ചൗരസ്യ ഒമ്പത് ശതമാനവും ബിഎസ്പിയുടെ വിജയ് പ്രകാശ് ജയ്സ്വാള്‍ അഞ്ച് ശതമാനവും വോട്ടാണ് നേടാനിടയെന്ന് സര്‍വെയില്‍ കാണുന്നു. അവിശുദ്ധമായ രാഷ്ട്രീയ സഖ്യത്തിലൂടെ ഹിന്ദുക്കളുടെ പുണ്യഭൂമിയില്‍ മോദിയെ തറപറ്റിക്കാമെന്ന ബിജെപിയിതര പാര്‍ട്ടികളുടെ ഗൂഢാലോചനയാണ് ഇതോടെ പൊളിയുന്നത്.
അരവിന്ദ് കേജ്രിവാളിന്റെയും മറ്റും സ്ഥാനാര്‍ത്ഥിത്വം വോട്ടുകള്‍ ഭിന്നിപ്പിച്ച് മോദിയെ പരാജയപ്പെടുത്തുകയോ വിജയം ശ്രമകരമാക്കുകയോ ചെയ്യുമെന്ന വിലയിരുത്തലുകളുടെ പൊള്ളത്തരവും പുറത്തായിരിക്കുകയാണ്.
വാരാണസിയില്‍ മോദി മത്സരിക്കുന്നത് ഉത്തര്‍പ്രദേശിലും ബീഹാറിലും ഹിന്ദി സംസാരിക്കുന്ന മറ്റ് മണ്ഡലങ്ങളിലും ബിജെപിക്ക് നേട്ടമാകുമെന്ന് ഇന്ത്യാ ടുഡെ സര്‍വെയില്‍ പങ്കെടുത്ത 51 ശതമാനം പേരും അഭിപ്രായപ്പെട്ടത് പാര്‍ട്ടി നേടാന്‍ പോകുന്ന മഹാവിജയത്തിന്റെ സൂചനയാണ്. വാരാണസി മണ്ഡലം ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ മേഖലയിലാണ്. നാളെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലും ഈ മേഖല സ്വാധീനം ചെലുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മണ്ഡലത്തിലെ എല്ലാ സമുദായങ്ങളിലുംപെട്ട 40 ശതമാനത്തിലേറെപ്പേരുടെ പിന്തുണ മോദിക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല മറ്റ് പിന്നോക്ക സമുദായങ്ങളില്പ്പെടുന്നവരുടെ 28 ശതമാനം പിന്തുണയും മോദിക്കാണ്. ബ്രാഹ്മണരുടെ 77 ശതമാനവും രജപുത്രന്മാരുടെ 80 ശതമാനവും വൈശ്യ വിഭാഗത്തിന്റെ 81 ശതമാനവും ഭൂമിഹാറുകളുടെ 67 ശതമാനവും മുന്നോക്ക വിഭാഗങ്ങളുടെ 76 ശതമാനവും കുര്‍മികളുടെ 65 ശതമാനവും ദളിതുകളുടെ 53 ശതമാനവും മോദിയെ പിന്തുണക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലത്തിലെ മൂന്നുലക്ഷത്തോളം വരുന്ന മുസ്ലിങ്ങളില്‍ ഗണ്യമായ വിഭാഗം മോദിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ഇതില്‍ 17 ശതമാനം പേരുടെ പിന്തുണ മോദി ഉറപ്പാക്കിയതായാണ് സൂചന. ഷിയാ വിഭാഗക്കാര്‍ പരസ്യമായി മോദിയെ പിന്തുണച്ച് രംഗത്തുവരികയുണ്ടായി. ഗ്രാമങ്ങളിലെ 49 ശതമാനവും നഗരങ്ങളിലെ 61 ശതമാനവും മോദിയെയാണ് പിന്തുണക്കുന്നത്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് 57 ശതമാനം വാരാണസിക്കാര്‍ പിന്തുണക്കുന്ന മോദിയുടെ വിജയം ഐതിഹാസികമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: