ഗൂഡല്ലൂര്‍: ഊട്ടി റോസ് ഗാര്‍ഡനില്‍ പതിമൂന്നാമത് റോസാപ്പൂ പ്രദര്‍ശനം തുടങ്ങി. ഇന്നലെ രാവിലെ 10.30ന് പ്രദര്‍ശന പരിപാടി വിജയനഗരം റോസ് ഗാര്‍ഡനില്‍ ജില്ലാകലക്ടര്‍ പി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സത്യപ്രതാപ് സാഹു, കതിരവന്‍, എസ് പി ശെന്തില്‍കുമാര്‍, ഡി ആര് ഒ ഭാസ്കരപാണ്ഡ്യന്‍, ആര് ശ്രിനിവാസ റെഡ്ഡി, കവിത, മണി തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടക്കുന്നത്.
15,000 പനനീര്‍പ്പൂക്കള്‍ കൊണ്ട് നീലഗിരി ജില്ലാ കൃഷിവകുപ്പ് നിര്‍മിച്ച വീണയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിപ്പിക്കുന്നത്. ഇരുപതടി ഉയരവും ആറടി അകലവുമുള്ള വീണയാണ് സഞ്ചാരികളുടെ മനംകവരുന്നത്. വിവിധ വര്‍ണങ്ങളിലുള്ള പനിനീര്‍പ്പൂക്കള്‍ കൊണ്ട് നിര്‍മിച്ച വിവിധ അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൃഷ്ണഗിരി ജില്ലാ കൃഷിവകുപ്പ് 6,000 പനനീര്പൂക്കള് കൊണ്ട് നിര്‍മിച്ച റോസ് പാരച്യൂട്ട്, കോയമ്പത്തൂര്‍ ജില്ലാ കൃഷിവകുപ്പ് അയ്യായിരം പനനീര്പൂക്കള്കൊണ്ട് നിര്‍മിച്ച റോസ് കങ്കാരു, സേലം ജില്ലാ കൃഷിവകുപ്പ് നാലായിരം പനനീര്പൂക്കള് കൊണ്ട് നിര്‍മിച്ച റോസ് കാര്‍, മധുര ജില്ലാ കൃഷിവകുപ്പ് 3,500 പനിനീര്പൂക്കള് കൊണ്ട് നിര്‍മിച്ച സിലംപാട്ടം തുടങ്ങിയ വിവിധ മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊടൈക്കനാല്‍, ധര്‍മപുരി തുടങ്ങിയ ജില്ലകളിലെ കൃഷിവകുപ്പുകളുടെ നേതൃത്വത്തിലുള്ള വിവിധ വിസ്മയകാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും. പുഷ്പമേള തുടങ്ങുന്നതിന് മുമ്പ് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗരഭ്യവും സൗന്ദര്യവും തേടി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: