പെരുമ്പാവൂര്‍: എംസി റോഡില്‍ മണ്ണൂര്‍ കവലയില്‍ നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു. ഒരു കാറിന്റെ ഡ്രൈവറായ കോട്ടയം കൂടല്ലൂര്‍ പതിയില്‍ വീട്ടില്‍ ജോര്‍ജ് മാത്യു (42), മറ്റൊരു കാറിലെ യാത്രക്കാരനായ കോട്ടയം വാകത്താനം ഡേവിഡ് വില്ലയില്‍ തോമസ് ചാക്കോ(65) എന്നിവരാണ് മരിച്ചത്.
മംഗലാപുരത്ത് നിന്ന് മീന്‍ കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപകടം. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ദാരുണമായ സംഭവം. കര്‍ണ്ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതും അമിത വേഗതയുമാണ് അപകട കാരണമെന്ന് പറയുന്നു. മണ്ണൂര്‍ ജംഗ്ഷനില്‍ വച്ച് നിയന്ത്രണം വിട്ട ലോറി ജോര്‍ജ് മാത്യു ഓടിച്ചിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. മുന്നില്‍ അപകടം കണ്ട് വേഗത കുറച്ചതാണ് തോമസ് ചാക്കോ സഞ്ചരിച്ച കാറില്‍ ഇടിക്കുവാന്‍ കാരണം. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ ഭാഗികമായും മറ്റൊരു കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാറുകളില്‍ ഇടിച്ച ലോറി സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. കാറുകള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.
ഒരു കാറിലെ ഡ്രൈവറും യാത്രക്കാരും അടക്കം 7പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 4പേര് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും മൂന്ന് പേര് മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കുന്നത്തുനാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: