കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധത്തിലെ ഉന്നതതല ഗൂഢാലോചനക്കേസ് സിബിഐ അന്വേഷണം ഉണ്ടാകില്ല. ഇത് സംബന്ധിച്ച് സി.ബി.ഐയുടെ ദക്ഷിണമേഖലാ ജോയിന്റ് ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അംഗീകരിച്ചു. ഇക്കാര്യം സിബിഐ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു.
നേരത്തെ ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിപി വധ ഗൂഢാലോചന സിബിഐക്ക് വിടാന്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതികളില്‍ ചിലര്‍ക്ക് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിയാനുള്ള സൗകര്യങ്ങളും വാഹനവും ഏര്‍പ്പെടുത്തിയത് സിപിഎമ്മാണ്. പ്രതികളുടെ അറസ്റ്റ് നടന്നതിനു ശേഷം ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അസഹിഷ്ണുത, എതിര്‍പ്പ്, ഭീഷണി കലര്‍ന്ന പ്രസംഗങ്ങള്‍ എന്നിവ ഗൂഢാലോചനയുടെ സൂചന നല്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നതല രാഷ്ട്രീയ ഗുഢാലോചനയുടെ സൂചനയാണ്.
ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്ന് കോഫെ പോസ കേസില്‍ കരുതല്‍ തടങ്കലിലുള്ള ഫയാസുമായി മോഹനന് മാസ്റ്റര്‍ക്കും കൊലയാളിസംഘത്തിനുമുള്ള ബന്ധം തെളിഞ്ഞു. കൊലപാതകത്തിനായി സിപിഎം ഉന്നതനേതാക്കള്‍ ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായും സംശയമുണ്ട്. അതിനാല്‍ കേരളത്തിനു പുറത്തുള്ള മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണം.
ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഈ പണത്തിന്റെ സ്രോതസ് കണ്ടെത്താനും സിബിഐ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: