മിലാന്: ലാസിയോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്റര്‍ മിലാന് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിച്ചു. ക്ലബ്ബിന്റെ കുപ്പായമഴിക്കുന്ന ജാവിയര്‍ സനേറ്റിക്ക് അര്‍ഹിച്ച യാത്രയയ്പ്പുമായി ഇന്ററിന്റെ ജയം. 19 സീസണുകളില്‍ ഇന്ററിനുവേണ്ടി പന്തു തട്ടിയ അര്‍ജന്റൈന്‍ സ്റ്റാര്‍ ഇനി ക്ലബ്ബ് ഡയറക്റ്റര്മാരിലൊരാളായി അറിയപ്പെടും.
കളിയുടെ രണ്ടാം മിനിറ്റില്‍ ഗുസെപ്പെ ബിയാവ ഇന്ററിന്റെ വലയില്‍ പന്തെത്തിച്ചപ്പോള്‍ മിലാനിലെ ഗ്യാലറി ഞെട്ടി. സനേറ്റിയുടെ യാത്രയയപ്പ് അലങ്കോലമാകുമെന്ന് ഏവരും ഭയന്നു. പക്ഷേ, ആദ്യപകുതിയില്‍ തന്നെ ഇന്റര്‍ ആരാധകരുടെ ആശങ്കകളെല്ലാം ദൂരീകരിക്കപ്പെട്ടു. റോഡ്രിഗൊ പലാസിയോ രണ്ടു തവണയും മൗറോ ഐക്കാര്ഡി ഒരുവട്ടവും ഇന്ററിനുവേണ്ടി വെടിപൊട്ടിച്ചു. രണ്ടാം പകുതിയില്‍ ഹെര്‍നാനസ് സ്കോര്‍ ഷീറ്റിലെത്തുമ്പോഴേക്കും സീരി എ വമ്പന്മാര് ആധികാരിക ജയത്തിലേക്ക് നീങ്ങി.
ഏഴാം മിനിറ്റിലായിരുന്നു ഇന്ററിനുവേണ്ടി പലാസിയോ മറുപടിയാരംഭിച്ചത്. എതിര് പ്രതിരോധ നിരയെ കീറിമുറിച്ച് മറ്റിയോ കൊവാകിച്ച് നല്കിയ പാസ് പലാസിയോ ലക്ഷ്യത്തിലെത്തിച്ചു (1-1). 27 മിനിറ്റുകള്‍ക്കുശേഷം കോവാകിച്ച് വീണ്ടും പ്രതിഭകാട്ടി. കൊവാകിച്ചിന്റെ മനോഹരമായ പാസ് ഇക്കാര്‍ഡി നിഷ്പ്രയാസം ഗോള്‍ വരകടത്തി (2-1). പിന്നാലെ ഇടതു വിങ്ങില്‍ നിന്ന് യൂട്ടോ നഗമോട്ട തൊടുത്ത ക്രോസിന് പൂര്‍ണതയേകി പലാസിയോ (37-ാം മിനിറ്റ്) ഡബിള്‍ തികച്ചു (3-1). രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ലാസിയോ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും ഗോളടിക്കാനുള്ള നിയോഗം ഇന്ററിനായിരുന്നു.79-ാം മിനിറ്റില്‍ ലാസിയോയുടെ സകല പ്രതീക്ഷകളും തകര്‍ത്ത് 20 വാര അകലെ നിന്നുള്ള ഉജ്ജ്വലമൊരു ഷോട്ടിലൂടെ ഹെര്‍നാനസ് ഇന്ററിന്റെ വിജയമാര്‍ജിന്‍ ഉയര്‍ത്തി (4-1). 37 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുള്ള ഇന്റര്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ആറാമതുള്ള ടോറിനോയെക്കാള് അഞ്ച് പോയിന്റിന്റെ ലീഡുണ്ട് ഇന്ററിന്. തോല്‍വിയോടെ ലാസിയോയുടെ യൂറോപ്പ ലീഗ് യോഗ്യതാ സാധ്യതയടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: