കട്ടക്ക്: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പെരുമയ്ക്കൊത്ത ജയമൊന്നും ഈ സീസണില്‍ ഇതുവരെ ലഭിച്ചിരുന്നില്ല. 2 റണ്‍സിന് ആറു വിക്കറ്റ് കളഞ്ഞ് രാജസ്ഥാന് റോയല്‍സിനു മുന്നില്‍ കീഴടങ്ങയതടക്കമുള്ളവയാണ് അവരുടെ പുതിയ കഥയിലെ ഏടുകള്‍. അതിന് ഗൗതം ഗംഭീറും സംഘവും ഇന്നലെ പ്രായശ്ചിത്തം ചെയ്തു. പോയിന്റ് ടേബിളിലെ മുന്‍നിരക്കാരായ കിംഗ്സ് ഇലവന് പഞ്ചാബിനെ 9 വിക്കറ്റിന് തച്ചുതകര്‍ത്ത് നൈറ്റ് റൈഡേഴ്സ് പേരിനൊത്ത ജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാമതെത്താനും നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് എട്ടു വിക്കറ്റുകള്‍ ബലികഴിച്ച് 149 റണ്‍സെടുത്തു. ഗംഭീറിന്റെയും (63 നോട്ടൗട്ട്) റോബിന് ഉത്തപ്പയുടെയും (46) മനീഷ് പാണ്ഡെയുടെയും (36 നോട്ടൗട്ട്) മികവില്‍ ഒരു വിക്കറ്റ് മാത്രം കളഞ്ഞ് 18 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. മൂന്നു വിക്കറ്റുകള്‍ കൊയ്ത ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയുടെ പ്രകടനവും നൈറ്റ് റൈഡേഴ്സിന്റെ ജയത്തില്‍ നിര്‍ണായകമായി. സ്കോര്‍: കിംഗ്സ് ഇലവന്- 8ന് 149 (20 ഓവര്‍). നൈറ്റ് റൈഡേഴ്സ് -1ന് 150 (18).
വീരേണ്ടര്‍ സെവാഗ് ആദ്യമായി വിസ്ഫോടനശേഷി പുറത്തെടുത്ത കളിയില്‍ കിംഗ്സ് ഇലവന്റെ മറ്റു ബാറ്റിങ് ഐക്കണുകളെല്ലാം ഇടറിവീണു. അതാണവര്‍ കൂറ്റന്‍ സ്കോറിലെത്താതിരിക്കാന് കാരണവും. വീരു 50 പന്തില്‍ 72 റണ്‍സ് അടിച്ചുകൂട്ടി. ഒരു സിക്സും പതിനൊന്നു ഫോറുകളും ആ ഇന്നിങ്ങ്സിന് മിഴിവേകി.
ജാക്വസ് കാലിസിന്റെ ആദ്യ ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തിയാണ് വീരു തുടങ്ങിയത്. പിന്നെ മോണി മോര്‍ക്കലും സുനില്‍ നരെയ്നുമൊക്കെ ഇടയ്ക്കിടെ ആ ബാറ്റിന്റെ ചൂടറിഞ്ഞു. എങ്കിലും സെവാഗിന് സഹതാരങ്ങളില്‍ നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല. മന്ദീപ് സിംഗ് (0), വൃദ്ധിമാന്‍ സാഹ (15) എന്നിവര്‍ ക്രീസില്‍ അധിക സമയം ചെലവിട്ടില്ല. ബൗളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടാറുള്ള ഗ്ലെന്‍ മാക്സ് വെലും (14) ഡേവിഡ് മില്ലറും (13) പരാജയപ്പെട്ടതോടെ കിംഗ്സ് ഇലവന് പതറി. മാക്സ്വെല്ലിനെയും മില്ലറെയും കൂച്ചുവിലങ്ങിടുന്നതില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ വിരുതുകാട്ടി. 15-ാം ഓവറില്‍ സെവാഗ് മടങ്ങിയതില്‍പ്പിന്നെ കാര്യമായി സ്കോര്‍ ചെയ്യാന്‍ പഞ്ചാബിപ്പടയ്ക്കായില്ല. കൊല്‍ക്കത്ത ബൗളര്‍മാരില്‍ മോണി മോര്‍ക്കല്‍ രണ്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. നരെയ്നും ഉമേഷ് യാദവും ഓരോരുത്തരെ വീതം പുറത്താക്കി.
വീരുവിനുള്ള മറുപടി ഗംഭീര്‍ നല്‍കുന്നതാണ് പിന്നെക്കണ്ടത്. അമിതാവേശമൊന്നു കാട്ടാതെ തന്ത്രപരമായി ബാറ്റ് ചെയ്ത ഗംഭീര്‍ കളി കൊല്‍ക്കത്തയുടെ വരുതിയിലാക്കിക്കളഞ്ഞു. ഉത്തപ്പയുടെ കരുത്തുറ്റ ഷോട്ടുകള്‍ പാകിയ അടിത്തറയില്‍ കാലൂന്നിയായിരുന്നു ഗംഭീര്‍ നിറഞ്ഞുകളിച്ചത്. മിച്ചല്‍ ജോണ്‍സനെ മൂന്നു ഫോറുകള്‍ക്കും ഒരു സിക്സറിനും ശിക്ഷിച്ച ഉത്തപ്പ സന്ദീപ് ശര്‍മ്മയെയും വെറുതെ വിട്ടില്ല. ഗംഭീറും കിട്ടിയ അവസരങ്ങളില്‍ പന്ത് അതിര്‍ത്തി കടത്തി.
പര്‍വീന്ദര്‍ അവാനയുടെ പന്തില്‍ ഉത്തപ്പ പുറത്താകുമ്പോഴേക്കും ഓപ്പണിങ് സഖ്യം 68 റണ്‍സ് സ്വരൂപിച്ചു. എട്ടു ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്. പിന്നെ വന്ന മനീഷ് പാണ്ഡെ ഗംഭീറിന് പറ്റിയ കൂട്ടാളിയായി. മോശം പന്തുകളെ തല്ലിയൊതുക്കിയ ഗംഭീര്‍ – പാണ്ഡെ ജോടി സിംഗിളുകളും ഡബിളുകളും ആവോളം നേടിയെടുത്തു. ഗംഭീറിന്റെ ബാറ്റില്‍ നിന്ന് ഏഴു ബൗണ്ടറികള്‍ മൂളിപ്പറന്നു. പാണ്ഡെയുടെ സംഭാവന മൂന്നുഫോറുകള്‍. ഗംഭീര്‍ മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: