കൊച്ചി: കൂട്ടുകാര്‍ക്ക് നടുവിലിരുന്ന് കുഞ്ഞ് ഗൗരി പാടി. ‘പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ……’ സമീപത്ത് പാട്ട് കേട്ടിരുന്ന അവളുടെ അച്ഛനും അമ്മയ്ക്കും അവളെ പാട്ടുപാടി ഉറക്കുന്നതിലുപരി, അവളുടെ രോഗം ഭേദമാകണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു, ലുക്കീമിയ ബാധിച്ച് പറവൂര്‍ സ്വദേശിയായ ഗൗരി എന്ന അഞ്ചു വയസ്സുകാരി രണ്ടു വര്ഷമായിചികിത്സയിലാണ്. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കൂട്ടായ്മയായ കളിക്കൂട്ടം 2014 ല്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഗൗരി.
കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് സമൂഹത്തില്‍ ഒറ്റപ്പെട്ട് പോവുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരസ്പരം കാണുന്നതിനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും വേദിയൊരുക്കുകയാണ് കളിക്കൂട്ടം. കൊച്ചിന് കാന്‍സര്‍ സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും കൂട്ടായ്മയില്‍ പങ്കെടുത്തു.
അദ്ധ്യാപികയായി അറിവ് പകര്‍ന്നു നല്‍കിയിട്ടും കാന്‍സര്‍ ബാധിച്ച തന്റെ കുട്ടിക്ക് സഹപ്രവര്‍ത്തകരായ അദ്ധ്യാപകരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന അവഗണനയാണ് മഡോണയുടെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. തന്റെ കുട്ടിക്ക് അസുഖമുണ്ടെന്നറിഞ്ഞിട്ടും പരിഗണിക്കാതെ അവളുടെ അദ്ധ്യാപകര്‍ പെരുമാറിയത് നിറകണ്ണുകളോടെ അമ്മ പങ്കുവച്ചു. മക്കളുടെ അസുഖം തളര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിക്കുന്ന സാന്ദ്വനം വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. സ്കൂളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ലഭിച്ച സ്നേഹവും പരിഗണയു ചില കുട്ടികള്‍ വേദിയിലെത്തി പങ്കിട്ടു.
പത്തു വര്‍ഷമായി കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി ഈ കൂട്ടായ്മ നടത്തി വരികയാണ്. സിനിമാ നടന്മാരായ ഗിന്നസ് പക്രു, സലീം കുമാര്‍, ഇന്നസെന്റ്, സംഗീത സംവിധായകന് എം.ജയചന്ദ്രന് എന്നിവര്‍ കൂട്ടായ്മയിലെത്തി കുട്ടികളുമായി സമയം ചിലവഴിച്ചു. നടന് ഗിന്നസ് പക്രു വേദിയിലെത്തി കുട്ടികളോടൊത്ത് പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തത് കുട്ടികളെ ആവേശത്തിലാക്കി. ചടങ്ങില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിച്ചു. ഗൗരിയാണ് സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്നത്.
സിനിമ ചെയ്യുന്ന സമയത്ത് കിമോ ചികിത്സ ചെയ്ത് ആശുപത്രിയില്‍ കഴിയുന്ന സീന്‍ എടുക്കാന്‍ ഗൗരി പേടി മൂലം വിസമതിച്ചിരിന്നു, എന്നാല്‍ പിന്നീട് ഏറ്റവും ആവേശം അവള്‍ക്കായിരുന്നു സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു.
സമൂഹത്തില്‍ നിന്ന് വേര്‍തിരിക്കേണ്ടവരല്ല ഇവര്‍. കൂട്ടായ്മയിലെത്തുന്ന ഒരോരുത്തരും മറ്റുള്ളവര്‍ക്ക് സാന്ത്വനമാവുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതും. രോഗം മാറി പിന്നീട് ശോഭനമായൊരു ജീവിതം നമ്മുടെ മുന്നിലുമെന്ന പ്രതീക്ഷയും ധൈര്യവും നേടിയാണ് ഇവിടെ നിന്ന് ഏല്ലാവരും മടങ്ങുക ഡോ. വി.പി ഗംഗാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: