കോട്ടയം: നൂറ്റാണ്ടുകളായി വനവാസികളടക്കമുള്ളവര് ആരാധന നടത്തുന്ന ക്ഷേത്രങ്ങള്‍ വനമേഖലയിലായതിന്റെ പേരില്‍ അറ്റകുറ്റപ്പണികള്‍ക്കുപോലും അനുമതി നിഷേധിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിന് കുരിശടികള്‍ സ്ഥാപിച്ച് വനം കയ്യേറ്റത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെയും കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നും നിലംപരിശാവുകയാണ്. കേരളത്തിന്റെ വനമേഖലകളില്‍ ഇത്തരത്തില്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. പൊന്നമ്പലമേട് അടക്കം ശബരിമല പൂങ്കാവനത്തില്‍ ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനാവാതെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ശബരിമലയില്‍ നടന്ന ദേവപ്രശ്നങ്ങളിലടക്കം പൂങ്കാവനത്തിനുള്ളിലെ തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കപ്പെടേണ്ടവയാണെന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. എന്നാല്‍ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങള്‍ പുനഃരുദ്ധരിക്കുന്നതും ആരാധനയ്ക്ക് ഭക്തരെത്തുന്നതും നിലവിലുളള വന നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും വന്യമൃഗങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാട്. ശബരിമല പൂങ്കാവനങ്ങളില്‍ മാത്രമല്ല, മംഗളാദേവിയിലെ പ്രശസ്തമായ കണ്ണകി ക്ഷേത്രവും വന നിയമങ്ങളുടെ കുരുക്കില്‍പ്പെട്ട് സംരക്ഷണമില്ലാതെ അനുദിനം നശിക്കുകയാണ്.
സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ ഒരു സ്മാരകമാണ് ഈ ക്ഷേത്രസമുച്ചയം. വര്‍ഷത്തിലൊരിക്കല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇവിടെ ഭക്തര്‍ക്കു പ്രവേശനം പോലും ലഭിക്കുന്നത്. അതും കര്‍ശനമായ നിയന്ത്രണോപാധികളോടുകൂടി. ഇതിനു പുറമെ വള്ളക്കടവില്‍ നിന്നും ഗവിയിലേക്കുള്ള പാതയില്‍ പച്ചക്കാനം എസ്റ്റേറ്റിനു സമീപമുള്ള കോഴിക്കാനം ക്ഷേത്രവും പൂര്‍ണ്ണമായി നശിച്ച നിലയിലാണ്. ഇവിടെ വിവിധയിടങ്ങളിലായി ക്ഷേത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാം. മനോഹരമായി കൊത്തിയൊരുക്കിയ കരിങ്കല്‍ പാളികള്‍ നിരന്നുകിടക്കുന്ന ഈ ക്ഷേത്രത്തില്‍ ഇന്നും ഈ പ്രദേശത്തെ വനവാസികള്‍ തിരിതെളിയിക്കാറുണ്ട്. ഈ വനപ്രദേശത്ത് നടത്തുന്ന എല്ലാ തൊഴില്പ്രവര്ത്തനങ്ങള്ക്കും മുമ്പ് ഇവിടെയെത്തി വനദേവതയ്ക്ക് വിളക്കുവയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. അതേസമയം ചിതറിക്കിടക്കുന്ന കല്ലുകള്‍ അടുക്കി ക്ഷേത്രസങ്കേതം സംരക്ഷിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കാറുമില്ല. അച്ചന്‍കോവില്‍ വനമേഖലകളിലെ ഉള്‍വനങ്ങളിലും ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് വനവാസികള്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വനനിയമങ്ങള്‍ കാട്ടി തടസ്സം നില്ക്കുന്ന സര്‍ക്കാരും ഉദ്യോഗസ്ഥരും മറ്റൊരു വിഭാഗം പുതിയതായി കുരിശും മറ്റും സ്ഥാപിച്ച് വനം കയ്യേറാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നെന്നും ആക്ഷേപമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം വനം ഡിവിഷനില്‍പ്പെട്ട നഗരംപാറ റേഞ്ചിലെ പാല്‍ക്കുളംമേട്ടില്‍ സ്ഥാപിച്ച കുരിശ് മാറ്റാന്‍ നടപടി സ്വീകരിക്കാത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടുക്കി വനമേഖലയിലെ ഉയര്‍ന്ന കുന്നുകള്‍ മുഴുവന്‍ ആസൂത്രിതമായി കയ്യടക്കുകയും കുരിശുകള്‍ സ്ഥാപിച്ച് ആ സ്ഥലത്തിന്റെ തനതായ പേരുമാറ്റി പുതിയ പേരു നല്കി കൈവശപ്പെടുത്താനുമുള്ള നീക്കം ഏറെനാളായി നടക്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്ന വനനിയമങ്ങളൊന്നും ഇത്തരം പുതിയ വനംകയ്യേറ്റങ്ങള്ക്ക് തടസ്സമാകുന്നില്ലത്രെ.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: