തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല കിഴക്കേമുക്കോലയില്‍ കുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാത്തലവന് ഉള്‍പ്പടെ നാല് പേര് അറസ്റ്റില്‍. ഗുണ്ടാത്തലവനായ ബോംബ് കണ്ണന് എന്ന സതീഷ്, ശ്രീകുമാര്‍ , അരുണ്‍കുമാര്‍, സജിലാഗന്ധി എന്നിവരാണ് അറസ്റ്റിലായത്. കണ്ണനും ശ്രീകുമാറും ശനിയാഴ്ച രാത്രിയും സജില ഇന്നലെ രാവിലെയുമാണ് അറസ്റ്റിലായത്. മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പേരൂര്‍ക്കട കിഴക്കേ മുക്കോലയ്ക്കല്‍ ഈഴക്കോട് ശിവജിനഗര്‍ ‘ശ്രീസായി’യില്‍ മനോഹരന് ആശാരി (61), ഭാര്യ മഹേശ്വരി (56), മക്കളായ ബിജു (36), സജു (34) ബിജുവിന്റെ ഭാര്യ കൃഷ്ണേന്ദു(24) എന്നിവരെയാണ് വിഷം കഴിച്ച് മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയത്. പണം കടമായി നല്കിയ ബ്ലേഡ് പലിശക്കാരുടെ ഭീഷണിയും കുടുംബത്തിനുണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.
അതേസമയം, ബ്ലേഡ് മാഫിയാ കേന്ദ്രങ്ങളില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും ചെക്കും പ്രോമിസറി നോട്ടുമടക്കം നിരവധി രേഖകള്‍ പിടിച്ചെടുത്തു. മുക്കോലയിലെ കൂട്ട ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പണം പലിശക്കു കൊടുക്കുന്ന കേന്ദ്രങ്ങളില്‍ പൊലീസ് ഇന്നലെ റെയ്ഡ് നടത്തി. ഡിജിപിയുടെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. തിരുവനന്തപുരം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. കായംകുളത്ത് നടന്ന റെയ്ഡില്‍ കണ്ടല്ലൂര്‍ സ്വദേശിയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ജില്ലയിലെ ബ്ലേഡ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും രേഖകള്‍ കണ്ടെത്താനായില്ല. ചാനലുകളില്‍ വാര്‍ത്ത വന്നതിനാല്‍ ബ്ലേഡ് സ്ഥാപനങ്ങള്‍ രേഖകള്‍ മാറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം. കോട്ടയത്ത് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തി. ഇടുക്കി ജില്ലയിലും പരിശോധനയുണ്ടായി. കട്ടപ്പന മാട്ടുക്കട്ടയില്‍ ബ്ലേഡുകാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ചെക്കുകളും മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു. ചോദിക്കുന്ന പണം കടം നല്‍കുകയും ചെക്ക്, പ്രോമിസറി നോട്ട്, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം സ്ഥിരമായി ഇവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയാണ് ബ്ലേഡ് മാഫികള്‍ ചെയ്തുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: