ന്യൂദല്‍ഹി : 16ാം ലോകസഭ തെരഞ്ഞെടുപ്പിന്റെ ഒമ്പതാമത്തേയും അവസാനത്തേയും ഘട്ടം ഇന്ന്. 41 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്. ഉത്തര്‍പ്രദേശിലെ 18 മണ്ഡലങ്ങളിലും ബംഗാളിലെ 17 മണ്ഡലങ്ങളിലും ബിഹാറിലെ ആറു മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 57.94 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 502 മണ്ഡലങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ 66.27% പോളിങ് രേഖപ്പെടുത്തി. ഇന്നത്തെ പോളിങ് കൂടി കഴിയുന്നതോടെ ഇത് 70 ശതമാനത്തോളമെത്തും.
ഇന്നത്തെ വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ 6.30 മുതല്‍ ദേശീയ ചാനലുകള്‍ എക്സിസ്റ്റ് പോള്‍ ഫലപ്രഖ്യാപനം നടത്തും. എന്‍ഡിഎക്കാണ് മുന്‍തൂക്കം ലഭിക്കുക എന്നു തിരഞ്ഞെടുപ്പിനു മുന്‍പു നടത്തിയ എല്ലാ സര്‍വേകളും പ്രവചിച്ചിരുന്നു. 16-ാം തീയതി വോട്ടെണ്ണുമ്പോള്‍ 272 എന്ന കേവല ഭൂരിപക്ഷത്തിലെക്ക് ബി.ജെ പി എത്തുമെന്നാണ് ഇതുവരെയുള്ള കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസും യുപിഎയും ഭരണത്തിലേക്കു തിരിച്ചുവരില്ലെന്ന് തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍തന്നെ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. ഇതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജനവിധി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സും, ഇടത് കക്ഷികളും ശ്രമം ആരംഭിച്ചു. എന്നാല്‍ ഈ തീരുമാനം വോട്ടര്മാരിലെത്തിക്കുന്നതില് അവര്‍ പരാജയപ്പെട്ടു.
ഇന്ന് നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും കോണ്‍ഗ്രസിന്റെ അജയ് റായിയും ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജ്രിവാളും തമ്മിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ്സ് പരാജയം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആര് പ്രധാനമന്ത്രിയാകണമെന്ന തീരുമാനവും ഉണ്ടായില്ല. പ്രത്യക്ഷത്തിലില്ലാത്ത മൂന്നാം മുന്നണിനേതാക്കന്മാരെല്ലാവരും പ്രധാനമന്ത്രിക്കസേരയില്‍ നോട്ടംവെച്ചാണ് പ്രവര്‍ത്തനരംഗത്ത് നിലയുറപ്പിച്ചത്.
നരേന്ദ്രമോദിക്കെതിരെ അക്രമണം നടത്താനായിരുന്നു യു.പി. എ, മൂന്നാം മുന്നണി കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. എതിരാളികളെ രാഷ്ട്രീയമായി നേരിടുക എന്ന ശൈലി തെരഞ്ഞെടുപ്പില്‍ ഈ സഖ്യങ്ങള്‍ കൈക്കൊണ്ടില്ല. ഒബിസി വിഭാഗത്തില്‍പ്പെട്ട മോദിയെ ബിജെപി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതു വ്യാജ ഒബിസിയാണ് എന്ന് കാണിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ വ്യഗ്രത. തുടക്കംമുതല്‍ ഒടുക്കംവരെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ആരുടെ പിന്തുണയും സുഖകരമായ ഭരണത്തിന് കരുത്തേകുമെന്ന കണ്ടെത്തല്‍ ജയലളിത, മമത ബാനര്‍ജി, മായാവതി തുടങ്ങിയവരുടെയൊക്കെ പിന്തുണ സ്വീകരിക്കാം എന്ന പ്രസ്താവനയിലൂടെ പുറത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സും അധികാരമോഹികളായ നേതാക്കളും ഞെട്ടിത്തരിച്ചു. ഇതോടെ ബി.ജെ.പി ഇതര കക്ഷികള്‍ കടുത്ത ആശങ്കയിലുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: