കൊച്ചി: പശ്ചിമബംഗളില്‍ മമതാബാനര്‍ജി കടുവ തന്നെയാണ്; സംശയമില്ല. പക്ഷേ അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്ന കടുവക്കൂട്ടമെന്ന് കടുവയ്ക്കറിയില്ലെന്നുമാത്രം. കാട്ടില്‍ കിട്ടുന്ന സ്ഥാനവും മാനവും സ്വന്തം നേട്ടമാണെന്നും അതെന്നും നിലനില്‍ക്കുമെന്നും കരുതിയ കടുവയുടെ കാര്യംപോലെ തന്നെയാവുകയാണ് ഈ ദീദിക്കടുവയുടെയും കാര്യം. കാല്‍ച്ചുവട്ടില്‍നിന്ന് മണ്ണൊലിച്ചുപോകുന്നതറിയാതെ തിരയിളക്കം കണ്ടുനില്ക്കുകയാണ് ദീദി. പക്ഷേ ഈ പൊതുതെരഞ്ഞെടുപ്പില്‍ ദീദി കുറച്ച് അനുഭവിച്ചു പഠിക്കാന്‍ പോവുകയാണ്.
34 വര്‍ഷത്തെ ഇടതു ദുര്‍ഭരണം അവസാനിപ്പിച്ച് ഒരു ദിവസംകൊണ്ട് പിടിച്ചെടുത്തതല്ല മമതാ ബാനര്‍ജി ബംഗാള്‍ ഭരണം. കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ വിരോധത്തിന്റെ തീ ആളിക്കത്തിച്ചാണ് മമത വളര്‍ന്നത്. പ്രസംഗത്തിലും പ്രവര്‍ത്തിയിലും അവര്‍ കാണിച്ച തീവ്രത എക്കാലത്തും കുറേയേറെ ആരാധകരേയും അനുഭാവികളേയും ഉണ്ടാക്കി. അങ്ങനെ കോണ്‍ഗ്രസിന് തീവ്രത പോരാഞ്ഞാണ് മമത തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കി വഴിപിരിഞ്ഞത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി പിണങ്ങിയപ്പോഴും പ്രാദേശിക പ്രവര്‍ത്തനത്തിലുള്ള ദേശീയ നേതാക്കള്‍ക്ക് അവര്‍ കൂട്ടുകാരിയായിരുന്നു. അതാണ് മമതാ ബാനര്‍ജി. അങ്ങനെ ബിജെപി മുന്നണിയായ എന്‍ഡിഎയുമായി ചേര്‍ന്ന് കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിലും പുറത്തും കിട്ടിയ ബിജെപി കൂട്ടിലെ രാഷ്ട്രീയ പാഠങ്ങള്‍ മമതയുടെ പ്രവര്‍ത്തനത്തിന് ചിട്ടയും വ്യവസ്ഥയും ഉണ്ടാക്കിക്കൊടുത്തു. അടല്‍ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, പ്രമോദ് മഹാജന്, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നേതാക്കളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ബംഗാളില്‍ ഇടതരെ അതിജീവിക്കാനുള്ള പാഠങ്ങളുടെ കാലമായിരുന്നു. ആള്‍ക്കൂട്ടം എന്ന നിലയില്‍നിന്ന് സംഘടനയെന്ന നിലയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നതും അപ്പോഴാണ്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായതാണ് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഴിത്തിരിവ്. റയില്‍ മന്ത്രാലയത്തില്‍ മമതയെ കുടിയിരുത്തിയതും സംസ്ഥാന തെരഞ്ഞെടുപ്പു നേരിടാന്‍ സൗകര്യങ്ങളും തന്ത്രങ്ങളും ഒരുക്കിക്കൊടുത്തതും ബിജെപിയാണ്. പക്ഷേ, ഒരു കടലാസുപുലിയോ അല്ലെങ്കില്‍ കല്പ്രതിമപ്പുലിയോ മാത്രമായിരുന്ന ദീദിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാക്കിയതിനു പിന്നിലെ ചാലകശക്തിയെക്കുറിച്ച് ദീദി മറന്നുപോയി ഈ പൊതുതെരഞ്ഞെടുപ്പില്‍ എന്നാണ് ഇപ്പോഴത്തെ പ്രശ്നം. അതിനു കാരണം എന്തായാലും ഇത്തവണ മുമ്പ് പഠിച്ച പാഠങ്ങളുടെ ബാക്കി അനുഭവത്തില്‍നിന്ന് മനസ്സിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബംഗാളിലെ വികസനമില്ലായ്മ വിഷയമാക്കി വേണം ഇടതരെ നേരിടാനെന്ന് ഉപദേശിച്ച്, അതിന് വഴിയും വകയും കൊടുത്തത് ബിജെപി നേതാക്കളാണ്. അദ്വാനി, അരുണ്‍ ഷൂറി, അരുണ്‍ ജെയ്റ്റ്ലി എന്നിവരുടെ ഇക്കാര്യത്തിലെ പങ്ക് മമത മറന്നിട്ടില്ല. പക്ഷേ നരേന്ദ്രമോദിക്കെതിരെ മമത നടത്തുന്ന ആക്രോശങ്ങള്‍ക്ക് എന്താണ് കാരണമെന്ന കാര്യത്തില്‍ കൃത്യമായ വിശകലനം ആര്‍ക്കും കഴിയുന്നുമില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെയും സ്വാധീനം കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ജയലളിത, ചന്ദ്രബാബു നായിഡു, ശരത് പവാര്‍ തുടങ്ങിയവരെപ്പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മമതയ്ക്ക് കഴിയാത്തത് രാഷ്ട്രീയ വിഡ്ഡിത്തമായിത്തന്നെ വിലയിരുത്തപ്പെടുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ വികസന വിഷയമാക്കി ബിജെപിയും മോദിയും നടത്തിയ ഓരോ പ്രചാരണവും മമതയുടെ വോട്ടുബാങ്കിനെ ക്ഷയിപ്പിക്കുന്നതായിരുന്നു. 34 വര്‍ഷത്തെ സിപിഎം ഭരണത്തിലില്ലാതെപോയ വികസനം കൊണ്ടുവരാന്‍ മമതക്കും കഴിഞ്ഞിട്ടില്ല. സിപിഎമ്മിന്റെ ഗുണ്ടാത്തൊഴിലാളികള് തൃണമൂലില്‍ ചേക്കേറി ഭാരമായിരിക്കുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ ഇടത്തരക്കാരായ വോട്ടര്‍മാര്‍ വികസനം വാഗ്ദാനം ചെയ്യുന്ന നരേന്ദ്രമോദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇത് തടയാന്‍ ബീഹാറില്‍ നിതീഷും ഒറീസയില്‍ നവീനും കൈക്കൊണ്ട വര്‍ഗീയത വിഷയമാക്കി ബിജെപിക്കെതിരെ മുസ്ലിം വോട്ടര്‍മാരെ ഒന്നിപ്പിക്കാന്‍ മമതയും ശ്രമിക്കുകയായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിയില്‍ നിന്നകന്നുപോയി എങ്കിലും മമത പുതിയ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നുറപ്പാണ്. എന്നാല്‍ മോദിക്ക് രഹസ്യമായി ജയ് വിളിച്ച് മമതയെ ക്ഷീണിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നതാണ് ഏറെ കൗതുകകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: