ന്യൂദല്‍ഹി: പതിനാറാം ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന വാരാണസിയില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ തന്നെ ഇവിടെ മിക്കബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. പശ്ചിമബംഗാളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഉച്ചവരെ ഇവിടെ 41 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലെ ഒമ്പത് കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം ഇന്ന് വിനിയോഗിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പില്‍ 606 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയാണ് പ്രധാന താരമണ്ഡലം. ആം ആദ്മിയുടെ അരവിന്ദ് കേജ്രിവാള്, കോണ്‍ഗ്രസിന്റെ അജയ് റായ് എന്നിവരാണ് ഇവിടെ മോദിയുടെ എതിര് സ്ഥാനാര്‍ത്ഥികള്‍.
സമാജ്വാദി നേതാവ് മുലായം സിംഗ് യാദവ്, സുഭാഷിണി അലി, അസിം ദാസ് ഗുപ്ത തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. വാരാണസി ഉള്‍പ്പെടെ ഉത്തര്‍ പ്രദേശിലെ 18ഉം പശ്ചിമ ബംഗാളിലെ 17ഉം ബീഹാറിലെ ഏഴും മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. സമാജ് വാദി നേതാവ് മുലായം സിംഗ് യാദവ് അസംഗഢിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗദംബികാ പാല് ദോമാലിയ ഗഞ്ചിലും ബിജെപി നേതാവ് കല്‍രാജ് മിശ്ര ദിയോരിയയിലും മത്സരിക്കുന്നു.
ബംഗാളിലെ ബരാക്പൂരില്‍ തൃണമൂല്‍ നേതാവ് ദിനേഷ് ത്രീവേദിക്ക് എതിരെ സുഭാഷിണി അലിയാണ് സിപിഎം സ്ഥാനാര്‍ത്ഥി. പ്രമുഖ ബംഗാളി ചലച്ചിത്ര താരം ദേവ്, പ്രകാശ് ഝാ, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന് പ്രസൂണ്‍ ബാനര്‍ജി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റു പ്രമുഖര്‍. കഴിഞ്ഞ എട്ടു ഘട്ടങ്ങളിലായി 66 ശതമാനത്തോളം പേര് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
അവസാനഘട്ട വോട്ടെടുപ്പായ ഇന്ന് റെക്കോര്‍ഡ് പോളിംഗാണ് പ്രതീക്ഷിക്കുന്നത്. അതും കൂടി കണക്കിലെടുക്കുമ്പോള്‍ 1984ലെ 66.27 ശതമാനം പോളിംഗ് എന്ന റെക്കോര്‍ഡ് ഇത്തവണ മറികടക്കും. 2009ല്‍ 57.94 ശതമാനം മാത്രമായിരുന്നു പോളിംഗ്. മെയ് 16 വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണല്‍. ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് ഘട്ടം നീണ്ടുനിന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: