ന്യൂദല്‍ഹി: മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ച സ്ത്രീകൾക്ക് അത് ഉപേക്ഷിച്ച് സ്വന്തം മതത്തിലേക്ക് തിരികെ പോകാനും വിവാഹ ബന്ധം വേർപെടുത്താനുമുള്ള അവകാശമുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി.
കഴിഞ്ഞ ദിവസം വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് 1939ലെ മുസ്ലിം വിവാഹ നിയമത്തിൽ സുപ്രധാനമായ മാറ്റം വരുത്തിക്കൊണ്ട് ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്. ഇസ്ലാം മതവിശ്വാസം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ അവർക്ക് സ്വന്തം മതത്തിലേക്ക് മടങ്ങിപ്പോകാനും അതോടൊപ്പം വിവാഹ ബന്ധം വേർപെടുത്താനും അർഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ളനിയമത്തിൽ മാറ്റം വരുത്തിയ കോടതി മുസ്ലിം മതം സ്വീകരിക്കേണ്ടി വരുന്ന സ്ത്രീകളുടെ വിശ്വാസത്തെ പരിഗണിക്കുകയാണുണ്ടായത്. 1939ലെ മുസ്ളിം വിവാഹ നിയമത്തിലെ സെക്ഷൻ നാല് പ്രകാരമാണ് കോടതിയുടെ പുതിയ വിലയിരുത്തൽ.
മതംമാറ്റം വിവാഹം വേർപെടുത്താനുള്ള പ്രധാന കാരണമായി വേണം കാണാനെന്ന് കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള കാരണവും മാറിയെന്ന് കാണിക്കുന്ന രേഖയും കോടതിയിൽ ഹാജരാക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: