തിരുവനന്തപുരം: ദേശീയപാത വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം പൊതുമരാമത്ത് വകുപ്പിനായിരിക്കും. ടോള്‍ പിരിവ് സംസ്ഥാന സര്‍ക്കാരിന്റെ മേല്നോട്ടത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാത വികസനത്തിനു 45 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍ അങ്ങനെയും 30 മീറ്റര്‍ മാത്രം ലഭ്യമായ സ്ഥലങ്ങളില്‍ 30 മീറ്ററിലും റോഡ് വികസിപ്പിക്കും. 30 മീറ്ററിലും നാലുവരിപ്പാത നിര്‍മിക്കാനാകും. പുതുതായി സ്ഥലമെടുപ്പ് ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ രണ്ടു വര്‍ഷത്തിനകം ദേശീയപാത വികസനം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന് ഇബ്രാഹിംകുഞ്ഞു പറഞ്ഞു.
പാത വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. റോഡ് വികസനത്തിനായി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല. ആവശ്യത്തിന് ഭൂമി ഏറ്റെടുത്തു നല്‍കാത്തതു മൂലം റോഡ് വികസനത്തില്‍ നിന്നു നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പിന്‍വാങ്ങിയിരിക്കയാണ്. ആരെയും വേദനിപ്പിച്ചു കൊണ്ട് ഭൂമി നിര്‍ബന്ധമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ കമ്പനികള്‍ ടോള്‍ പിരിക്കുന്നതിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് ടോള്‍ പിരിവി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതു മൂലം ടോള്‍ തുക വളരെയധികം കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: