മുംബൈ: മഹാരാഷ്ട്രയില്‍ വിഐപികളുടെ സുരക്ഷയ്ക്കായി പോലീസുദ്യോഗസ്ഥരെ വിന്യസിച്ചതായി വിവരാവകാശ രേഖകള്‍. 84 വിഐപികളുടെ സുരക്ഷയ്ക്കായി 812 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളതെന്ന് രേഖകളില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കും എംഎല്‍എയായ മകള്‍ക്കും വേണ്ടി 52 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.
സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കും മകള്‍ പ്രണീതിക്കുമായ ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് നല്‍കുന്നത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയ്ക്ക് വൈ കാറ്റഗറിയിലുള്ള സുരക്ഷയും ആകെ 14 സുരക്ഷാ ഉദ്യോഗസ്ഥരുമാണുള്ളത്.
അതേസമയം തങ്ങളുടെ കുടുംബത്തിന് നല്‍കിയിട്ടുള്ള സുരക്ഷ അനാവശ്യമാണെന്നും സുരക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രണീതി മാധ്യമങ്ങളെ അറിയിച്ചു.
പ്രോട്ടോക്കോള്‍ അനുസരിച്ചാണ് തങ്ങള്‍ സുരക്ഷ ലഭ്യമാക്കിയിട്ടുള്ളത്. ഒരു സുരക്ഷയും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡയറക്ടര്‍ ജനറല്‍ പോലീസിനും കത്തെഴുതിയിട്ടുണ്ട്. നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രണീതി പറഞ്ഞു.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് അര്‍ഹരായിട്ടുള്ള 12 വിഐപികളില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്, ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി ആര്.ആര്.പാട്ടീല്‍, കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ എന്നിവരുള്‍പ്പെടുന്നു.
അതേസമയം ചവാന് 46 സുരക്ഷാ ഉദ്യോഗസ്ഥരും അജിത് പവാറിന് 31 ഉം ഉദ്യോഗസ്ഥരാണുള്ളത്. പിഡബ്ല്യുഡി മന്ത്രി ഛഗന്‍ ഭുജ്ബാലിനുവേണ്ടി 25 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: