കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദശേഖരന് വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനുള്ള ആവശ്യം സിബിഐ വീണ്ടും നിരസിച്ചെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ്- സിപിഎം അവിശുദ്ധ സഖ്യത്തിന്റെ കൂടുതല്‍ തെളിവായി മാറി. സംസ്ഥാന സര്‍ക്കാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് തവണ അപേക്ഷ നല്‍കിയത്. ആദ്യ തവണ നല്കിയ അഭ്യര്‍ത്ഥന തള്ളിയ സാഹചര്യത്തില്‍ പുന:പരിശോധന ആവശ്യപ്പെട്ടാണ് രണ്ടാമതും ഹര്‍ജി നല്‍കിയത്. എന്നാല്‍ ദേശീയ, രാജ്യാന്തര മാനങ്ങളില്ലാത്ത കേസിന്റെ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ ചെന്നൈ മേഖലാ ജോയിന്റ് ഡയറക്ടര്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ അതേപടി അംഗീകരിക്കുകയാണ് ഉണ്ടായതത്രെ.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍ ടിപി വധക്കേസ് പ്രതികളെ സന്ദര്‍ശിച്ചെന്ന കാര്യം ടിപി കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക കാരണമായി കണക്കിലെടുക്കാന്‍ കഴിയില്ലെന്നാണ് സിബിഐ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് പറയപ്പെടുന്നത്.
വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം വഴിമാറിയതിന് പിന്നില്‍ കോണ്‍ഗ്രസ്സ് സിപിഎം നേതൃതലത്തിലുള്ള ധാരണയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിനെ ഒരു പരിധിവരെ വിശ്വസിച്ച ആര്‍എംപി നേതൃത്വത്തിന് ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നത്. സിബിഐ അന്വേഷണ കാര്യത്തില്‍ ഇനി കോടതിയെ സമീപിക്കുമെന്നാണ് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പറഞ്ഞത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണവും നടപടികളും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെ മാത്രമാണ് എത്തിയത്. ഇതിലാകട്ടെ കേസില്‍ പ്രതിചേര്‍ത്തിരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെതിരെ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടുമില്ല. ഇതനുസരിച്ചാണ് പി. മോഹനനെ കേസില്‍ കോടതി വെറുതെ വിട്ടത്. കേസ് അന്വേഷണ കാര്യത്തില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളുടെ അഭാവം കോടതി വിധിന്യായത്തില്‍ വ്യക്തമായതുമാണ്. എന്നാല്‍ ടിപി കേസില്‍ കോണ്‍ഗ്രസ്സ് സിപിഎം ധാരണ പുറത്ത് വരാത്തതരത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ആര്‍എംപി നേതൃത്വം ഉയര്‍ത്തിയ ആവശ്യം ആദ്യം മുതല്‍തന്നെ അതേ പടി ഏറ്റുപിടിക്കുകയായിരുന്നു. ഇത് ആര്‍എംപിയെ കെണിയില്‍ വീഴ്ത്താനുള്ള കോണ്‍ഗ്രസ്സ് – സിപിഎം വഞ്ചനയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പി. പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: