തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് ഒപ്പുവച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്ക് കൈമാറും. വിസിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ എ.വി. ജോര്‍ജ് തിരുത്തല്‍ വരുത്തിയത് ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയാണ് ഗവര്‍ണറുടെ നടപടി. എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിന് വി.സിയുടെ താല്‍ക്കാലിക ചുമതല നല്കി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കുന്നത്.
ഗവര്‍ണറെ നേരില്‍ക്കണ്ട് തന്റെ ഭാഗം വിശദീകരിക്കാന്‍ എ വി ജോര്‍ജ് രാവിലെ മുതല്‍ ശ്രമിച്ചിരുന്നെങ്കിലും രാജ്ഭവന് അധികൃതര്‍ സമയം അനുവദിച്ചില്ല. പകരം ജോര്‍ജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് രാജ്ഭവന് അധികൃതര്‍ കൈമാറുകയാണ് ചെയ്തത്. രാജിക്ക് അവസരം നല്‍കണമെന്ന വിസിയുടെ അപേക്ഷ ഗവര്‍ണര്‍ തള്ളി. നിയമനപ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഗവര്‍ണര്‍ രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിസിയെ പുറത്താക്കുന്നതിനോട് അനുകൂലസമീപനമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. അതേസമയം, തന്നെ പുറത്താക്കിയതു സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്ന് എ.വി. ജോര്‍ജ് പ്രതികരിച്ചു. താന്‍ രാജിവയ്ക്കാനല്ല ഗവര്‍ണറെ കാണാന്‍ ശ്രമിച്ചതെന്നും അഭിപ്രായം അറിയിക്കാനാണ് സമയം ചോദിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എ.വി. ജോര്‍ജ് 2013 ജനുവരിയിലാണ് എം.ജി വിസിയായി നിയമിതനാവുന്നത്. വൈസ് ചാന്‍സലറാവാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍, അന്ന് കേന്ദ്രസര്‍വകലാശാലയില്‍ വകുപ്പുമേധാവി ആയിരുന്നുവെന്നാണ് ഡോ. എ.വി. ജോര്‍ജ് രേഖപ്പെടുത്തിരുന്നത്.
എന്നാല്‍, ഇരിങ്ങാലക്കുട കോളജില്‍നിന്നുള്ള റിലീവിങ് ഓര്‍ഡറാണ് ഈ വിവരങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നത്. ഇല്ലാത്ത യോഗ്യതകള്‍ ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തിയെന്ന് ജോര്‍ജ്ജിനെതിരേ പരാതി ഉയരുകയായിരുന്നു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവാണ് ഇതുസംബന്ധിച്ച് മുന്‍ ഗവര്‍ണര്‍ നിഖില്‍കുമാറിന് പരാതി നല്‍കിയത്. ചാന്‍സലര്‍ കൂടിയായ നിഖില്‍കുമാര്‍ ഇതുസംബന്ധിച്ച് ഹിയറിങ് നടത്തിയശേഷം സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം. എബ്രഹാം നടത്തിയ അന്വേഷണത്തില്‍ വിസിയുടെ നിയമനം നേടിയത് ചട്ടവിരുദ്ധമായാണെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്ന് വിസിയെ പുറത്താക്കാവുന്നതാണെന്ന് കെ.എം. എബ്രഹാമും ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. വിസിയെ നീക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശവും ലഭിച്ചു. എന്നാല്‍, ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവച്ചതോടെ തീരുമാനം നീളുകയായിരുന്നു.
ഇതിനിടെ, തന്നെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി എ.വി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരേ ജോര്‍ജ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണറായി ചുമതലയേറ്റശേഷം ഈമാസം ഏഴിന് വിസിയില്‍നിന്ന് വീണ്ടും തെളിവെടുത്തു. ജോര്‍ജ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വിസിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് എ.വി. ജോര്‍ജിനെ വിസിയായി നിയമിക്കുന്നത്. കേരളാകോണ്‍ഗ്രസ് നോമിനിയായാണ് ജോര്‍ജ്ജ് വിസിയായി ചുമതലയേറ്റത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: