കൊച്ചി: മെട്രോയ്ക്ക് അനുബന്ധമായി റോഡ്, ജല ഗതാഗത സംവിധാനങ്ങള്‍ക്കായി പ്രത്യേക എസ്പിവി ( സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കണമെന്നും ഇതിന്റെ മേല്‍നോട്ടം ഗ്രേയ്റ്റര്‍ കൊച്ചി ട്രാന്‍സ്പോര്‍ട്ട് കമ്പനിയെ ഏല്‍പ്പിക്കണമെന്നും കേന്ദ്രനഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ നിര്‍ദ്ദേശിച്ചു.
നഗരസഭയുടെയും ജിസിഡിഎയുടെയും നേതൃത്വത്തില്‍ കൊച്ചിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറച്ചുള്ള അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയുടെ ഭൂഘടനയില്‍ ജലത്തിന് നിര്‍ണ്ണായക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനാലുകളും ഡ്രെയിനേജുകളും ശക്തിപ്പെടുത്തണം. ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ കനാലുകള്‍ ശുദ്ധീകരിക്കണം. നെതര്‍ലാന്‍ഡ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളെ പോലെ കനാലുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൊച്ചിയെ പോലെ സമുദ്ര നിരപ്പില്‍ നിന്ന് താഴ്ന്ന സ്ഥലമാണ് നെതര്ലാന്ഡെന്നും വെളളക്കെട്ട് പരിഹരിക്കുന്നതിനുളള മാര്‍ഗങ്ങളെ കുറിച്ച് അറിയുന്നതിന് നെതര്‍ലാന്‍ഡിന്റെ സഹകരണം തേടുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കനാല്‍ പുനരുദ്ധാരണത്തിനായി 179 കോടി രൂപയുടെ പദ്ധതിയുണ്ടെന്ന് മേയര്‍ അറിയിച്ചു.
കൂറ്റന്‍ പൈപ്പ്ലൈനിലൂകളിലൂടെ കക്കൂസ് മാലിന്യങ്ങള്‍ കേന്ദീകൃത പ്ലാന്റിലേക്കെത്തിക്കുന്ന പരമ്പരാഗത സംവിധാനം ഉപേക്ഷിക്കണമെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു. ബ്രഹ്മപുരത്തെ സെപ്റ്റിക് പദ്ധതിക്ക് പകരം വികേന്ദ്രീകൃത സംവിധാനത്തെ കുറിച്ച് ആലോചിക്കണം. സ്വീവേജ്, ഖരമാലിന്യ, സെപ്ടിക് ടാങ്ക് മാലിന്യ സംസ്കരണത്തിനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന്) യുമായി ആലോചിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ മാതൃകകള്‍ കണ്ടെത്തണം. മാര്‍ക്കറ്റുകളിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കാനും പദ്ധതി ആവിഷ്കരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ജലവിതരണത്തിന്റെ ചുമതല നഗരസഭ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാരുമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അടിസ്ഥാന വികസനഫണ്ട് രൂപീകരിക്കണം. നഗരസഭയുടെയും ജിസിഡിഎയുടെയും യോജിച്ചുളള പ്രവര്‍ത്തനം നഗരവികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈക്കിളുകാര്‍ക്ക് പ്രത്യേക പാതകള്‍ ഒരുക്കണം. ജിസിഡിഎ യുടെ റിംഗ് റോഡുകള്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കേന്ദ്രമന്ത്രി സഭയ്ക്ക് മുന്നില്‍ സുധീര്‍കൃഷ്ണ ഈ പദ്ധതികള്‍ സമര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു. മേയറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ടോണി ചമ്മിണി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.ജെ.സോഹന്‍, സൗമിനി ജയിന്, രത്നമ്മ രാജു, ഉദ്യോഗസ്ഥന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: