കൊച്ചി: എഫ്എസിറ്റിയുടെ പ്രശ്ന പരിഹാരം അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ അതിശക്തമായ പ്രതിഷേധമായി ട്രേഡ് യൂണിയന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലും പണിമുടക്കും ട്രെയിന്‍ തടയലും മാറി. ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. ജില്ല സമ്പൂര്‍ണ്ണമായി സ്തംഭനാവസ്ഥയിലായി. ഒറ്റപ്പെട്ട ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടത്തുകിടന്നു. കൊച്ചി തുറമുഖം, വല്ലാര്‍പാടം ടെര്‍മിനല്‍, മെട്രോ നിര്‍മ്മാണം, കൊച്ചിന് റിഫൈനറി പദ്ധതി പ്രദേശം പൂര്‍ണ്ണമായി നിശ്ചലമായി. ഓട്ടോറിക്ഷ, ടാക്സി കാര്‍, ബസ്, ലോറി, കണ്ടെയ്നറുകള്‍, ബോട്ട് സര്‍വ്വീസ് പൂര്‍ണ്ണമായി നിലച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും ജില്ലയിലെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലേയും ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കി. മുനമ്പം ഫിഷിങ് ഹാര്‍ബര്‍, ഫോര്‍ട്ട്കൊച്ചി ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധന തൊഴിലാളികളും പ്രതിഷേധത്തില്‍ അണിനിരന്നു. മൂവായിരത്തോളം തൊഴിലാളികളുള്ള എഫ്എസിറ്റിയില്‍ ഓരോ ഷിഫ്റ്റിലും അവശ്യ സര്‍വ്വീസ് അനുവദിച്ചു നല്കിയ മൂന്നു നാലു ജീവനക്കാരെ ഒഴിവാക്കിയാല്‍ മുഴുവന്‍ തൊഴിലാളികളും പണിമുടക്കി. പൊതുമേഖലയിലുള്ള എച്ച്ഐഎല്‍, ഐആര്‍ഇ, എച്ച്ഓസി, എച്ച്എംറ്റി, റിഫൈനറി, ടെല്‍ക്ക്, കാംകോ, ടിസിസി, ട്രാക്കോ, കെല്, എംപിഐ, എഫ്ഐടി, കെബിപിഎസ്, ഗവ.പ്രസ്സ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണമായി. അത്യാവശ്യ സര്‍വ്വീസ് യൂണിയനുകള്‍ അനുവദിച്ചിരുന്നു. സ്വകാര്യമേഖലയിലുള്ള ഹിന്‍ഡാല്‍കോ, അപ്പോളൊ ടയര്‍, തുടങ്ങിയ വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും കാക്കനാട്ടെ സെപ്സിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ചെറുകിട വ്യവസായ എസ്റ്റേറ്റുകളിലും നാമമാത്രമായ തൊഴിലാളികളേ ഹാജരുണ്ടായിരുന്നുള്ളൂ. എഫ്എസിറ്റി യിലെ മുഴുവന്‍ ഓഫീസര്‍മാരും എല്ലാ ഡിവിഷനുകളിലും ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ സഹകരിച്ചു. പണിമുടക്കില്‍ സഹകരിച്ച് ജില്ലയിലെ കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി എന്നീ സ്ഥാപനങ്ങളിലും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ഓഫീസുകളും കൊച്ചി കളക്ട്രേറ്റും ഏറെക്കുറെ 90 ശതമാനം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. ജില്ലയിലെ ജില്ലാ സഹകരണ ബാങ്ക്, ദേശസാല്‍കൃത ബാങ്കുകള്‍, മറ്റ് സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ച് കെഎസ്ആര്‍ടിസി യിലെ എല്ലാ ട്രേഡ് യൂണിയനുകളും ഈ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ ജില്ലാതിര്‍ത്തിയില്‍ അവസാനിപ്പിക്കുന്ന നിലയായിരുന്നു.
റെയില്‍ ഉപരോധം ജില്ലയില്‍ കളമശ്ശേരിയില്‍ മാത്രമായിരുന്നു സംഘടിപ്പിച്ചത്. 3000 ലധികം വരുന്ന തൊഴിലാളികളും ബഹുജനങ്ങളും കളമശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എച്ച്എംറ്റി കവലയില്‍ ഒത്തുചേര്‍ന്ന് പ്രകടനമായി സൗത്ത് കളമശ്ശേരി റെയില്‍ ക്രോസ്സിനകത്ത് പ്രവേശിച്ചു. തീവണ്ടി തടയാനായി എഫ്എസിറ്റി സമരപ്പന്തലില്‍ നിന്ന് പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറു കണക്കിന് തൊഴിലാളികള്‍ ഇരുചക്ര വാഹനത്തിലെത്തിയത് ആവേശമായി. സൗത്ത് കളമശ്ശേരി റെയില്‍വെ ഗേറ്റില്‍ രാവിലെ 10 മണിക്കെത്തിയ പ്രവര്‍ത്തകരെ ട്രാക്കിലേക്ക് കടത്തിവിടാതെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ 100 കണക്കിന് പോലീസുകാര്‍ മതിലു തീര്‍ക്കുകയായിരുന്നു. പോലീസിന്റെ ഭീഷണിക്കു വഴങ്ങാതെ പ്രവര്‍ത്തകര്‍ കുറേ നേരം ബഹളം വെച്ചു. ഒടുവില്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കുകയായിരുന്നു. പോലീസിനോട് ആവശ്യം പറഞ്ഞതിനു ശേഷം പോലീസ് തടയുന്നത് ഒഴിവാക്കി. തുടര്‍ന്ന് ലെവല്‍ ക്രോസ്സ് പരിസരത്ത് പൊതുസമ്മേളനം ചേര്‍ന്നു. ഉപരോധത്തിന്റെ ഉദ്ഘാടനം പി.രാജീവ് എം.പി. നിര്‍വ്വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി.പി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.രവീന്ദ്രനാഥ്, സി.എം.ദിനേശ്മണി, കെ.ചന്ദ്രന്‍പിള്ള, എം.കെ.മോഹന്‍ദാസ്, കെ.വിജയന്‍പിള്ള, രഘുനാഥ് പനവേലി, കെ.കെ.ഇബ്രാഹിംകുട്ടി, കെ.എന്‍.ഗോപിനാഥ്, അഡ്വ.ടി.ബി.മിനി, ഡി.ആര്.പിഷാരടി, എന്‍.പി.ശങ്കരന്‍കുട്ടി, എംപിഎം സാലി, സി.കെ.പരീത്, എ.എം.യൂസഫ്, കെ.ബി.വര്‍ഗ്ഗീസ്, ഹെന്നി ബേബി, വി.എ.സക്കീര്‍ ഹുസ്സൈന്‍ തുടങ്ങിയവര്‍ തീവണ്ടി തടയലിനു നേതൃത്വം നല്കി. പത്തര മണിയോടു കൂടി ആലുവായില്‍ നിന്നു എത്തിച്ചേര്‍ന്ന ഐലന്‍ഡ് എക്സ്പ്രസ്സ് (ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സ്) അര മണിക്കൂറോളം തൊഴിലാളികള്‍ തടഞ്ഞു വെച്ചു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ട്രാക്ക് ക്ലിയര്‍ ചെയ്തതിനു ശേഷം മാത്രമാണ് ട്രെയിന്‍ യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
ജില്ലയില്‍ പ്രാദേശികമായി എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വ്യവസായ മേഖലയില്‍ വൈകീട്ട് 4 മണിക്കുള്ള ഷിഫ്റ്റില്‍ തൊഴിലാളികള്‍ കയറാതെ 24 മണിക്കൂറിലെ പണിമുടക്കില്‍ സഹകരിക്കുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജില്ലയാകെ ഉയര്‍ത്തിക്കൊണ്ടുവന്ന ഈ പ്രതിഷേധം എഫ്എസിറ്റി പ്രശ്ന പരിഹാരം അനിശ്ചിതത്വത്തിലാക്കിയവര്‍ക്കുള്ള പ്രതിഷേധം കൂടിയാണ്. ജില്ലയിലെ എല്ലാ റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളും ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നതും ആവേശകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: