മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്താന്‍ നിയുക്തമായ അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന റിട്ട. എസ്പി സി.എം. പ്രദീപ് കുമാര്‍ മാറാട് ബലിദാനദിനത്തില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച വേദിയില്‍ വെച്ച് കേസന്വേഷണ വേളയില്‍ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ച ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുവാന്‍ ഇടയില്ല. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തെരഞ്ഞെടുത്ത വേദി ശരിയായില്ല, നേരത്തെ പറയേണ്ടതായിരുന്നു, രേഖാമൂലം അക്കാലത്ത് തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടിയിരുന്നത് തുടങ്ങി അനേകം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും പറഞ്ഞത് അസംബന്ധമാണെന്ന് പറയാതിരിക്കുവാനുള്ള വിവേകം ഏറെക്കുറെ എല്ലാവരും കാണിച്ചു. ദൈവത്തിന് സ്തുതി!
ഇത്രയും കോളിളക്കം സൃഷ്ടിച്ച ഒരു കേസില്‍ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്നതില്‍ താല്‍പ്പര്യമില്ലാത്തവരും നിക്ഷിപ്ത താല്പ്പര്യക്കാരുമായവര് അധികാരത്തില്‍ ശക്തരായിരിക്കെ അന്വേഷണം വഴിതെറ്റാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു ഉദ്യോഗസ്ഥനുള്ള പരിമിതി മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധി ആവശ്യമില്ല. പക്ഷേ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ് ഒരു സ്വതന്ത്ര പൗരനായതിനുശേഷവും സത്യം പുറത്തുപറയരുതായിരുന്നുവെന്ന് ശഠിക്കുന്നത് അനൗചിത്യമാണ്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുഭവിച്ചതോടൊപ്പം സ്വാഭാവിക നീതി നിഷേധിക്കപ്പെടുകകൂടി ചെയ്തവരുടെ വേദിയിലല്ലെങ്കില്‍ മേറ്റ്വിടെയായിരുന്നു ഇവ വെളിപ്പെടുത്തേണ്ടിയിരുന്നത്? കൂട്ടക്കൊല നടന്നത് മുതല്‍ ഇതൊരു സാധാരണ സംഭവമല്ല. മറിച്ച്, അസാധാരണ മുന്നൊരുക്കവും പങ്കാളിത്തവും ധനസമാഹരണവും അന്തര്‍സംസ്ഥാന ബന്ധവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അത് വെളിച്ചത്തുകൊണ്ടുവരേണ്ടത് രാഷ്ട്രതാല്‍പ്പര്യത്തിന് അത്യന്താപേക്ഷിതവും സര്‍ക്കാരിന്റെ നിയമപരമായ ബാദ്ധ്യതയുമാണെന്നുമുള്ള നിലപാട് എടുത്തവരുടെ വേദിയിലല്ലെങ്കില്‍ മേറ്റ്വിടെയാണ് ഇത് പറയേണ്ടിയിരുന്നത്? ആ സദസില്‍ ഉണ്ടായിരുന്നവര്ക്കല്ലെങ്കില് മറ്റാര്‍ക്കാണ് ഈ വിഷയത്തില്‍ സത്യം പുലര്‍ന്നുകാണാന്‍ ആഗ്രഹമുള്ളത്?
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കഥയിലെ കുട്ടിയുടെ ധര്‍മ്മം ഈ വിഷയത്തില്‍ പ്രദീപ് കുമാര്‍ നിര്‍വഹിച്ചെന്നു മാത്രമേ കരുതേണ്ടതുള്ളൂ. സത്യം വിളിച്ചുപറയാന്‍ കുട്ടി നഗരമധ്യം തെരഞ്ഞെടുത്തത് തെറ്റായിപ്പോയി, രാജാവ് കൊട്ടാരത്തില്‍നിന്നും ഇറങ്ങുന്നതിനുമുമ്പ് പറയേണ്ടതായിരുന്നു എന്നൊക്കെ കഥയില്ക്കേറി വല്ലവരും പറഞ്ഞിരുന്നെങ്കില്‍ എത്ര പരിഹാസ്യമാകുമായിരുന്നു? ആ വിധത്തില്‍ മാത്രമേ ഈ വിവാദത്തെയും കണക്കാക്കേണ്ടതുള്ളൂ. നഗരമധ്യമായാലും പറഞ്ഞത് കുട്ടിയായാലും സത്യം സത്യം തന്നെ.
കുറ്റകൃത്യമുണ്ടായിട്ട് അതിലേര്പ്പെട്ടവര്ക്കെതിരെ നടപടിയെടുക്കുന്നതിനേക്കാള്‍, കുറ്റം നടക്കാതിരിക്കാനും നടന്നാല്‍തന്നെ ആവര്‍ത്തിക്കാതിരിക്കാനുമാണ് ജാഗരൂകമായ ഒരു ഭരണകൂടം ശ്രദ്ധിക്കേണ്ടത്. കൊന്നവന് ശിക്ഷിക്കപ്പെട്ടാലും കൊല്ലിച്ചവരും അതിന് പ്രേരിപ്പിച്ചവരും നിയമത്തിന് മുന്നില്‍പ്പെടാതെ ഇരുട്ടിന്റെ മറവില്‍ തുടര്‍ന്നാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ആര്‍ക്കാണ് അറിയാത്തത്? അങ്ങനെ വരാതിരിക്കാനാണ് ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ശ്രമിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞുകേള്‍ക്കുന്നത്. എങ്കില്‍ മാറാട് കേസില്‍ ആ ന്യായം ബാധകമാകാത്തത് എന്താണ്? രമ ഒരു വാക്ക് പറഞ്ഞാല്‍ സിബിഐ അന്വേഷണമെന്ന് പറഞ്ഞവര്‍ മാറാട് അതിന് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? തയ്യാറായില്ലെന്ന് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് മാറാട്ടെ അഞ്ചാറ് മുക്കുവത്തികള്‍ അല്ലെന്ന് പറഞ്ഞ് രാഷ്ട്രീയകേരളം ദുഃഖിതരെ ആക്ഷേപിക്കുകയും ചെയ്തു. മാറാട്ടെ അമ്മമാരുടേതിനില്ലാത്ത എന്ത് പ്രത്യേകതയാണ് രമയുടെ കണ്ണീരിനുള്ളത്? അപ്രതീക്ഷിതമായി കടന്നുവരുന്ന വൈധവ്യവും പുത്രശോകവും സൃഷ്ടിക്കുന്ന ദുരവസ്ഥ എല്ലാവര്ക്കും ഒരുപോലെയല്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവില്ലെന്നും അതിന് കാരണമെന്തെന്നും പ്രബുദ്ധകേരളത്തിനറിയാം. ഒഞ്ചിയത്ത് സിബിഐ വന്നാല്‍ നേട്ടങ്ങള്‍ അനവധിയാണ്. വരുന്നത് മാറാടാണെങ്കില് പലരും ഒരു ജീവിതകാലംകൊണ്ട് സഞ്ചിതമാക്കിയ നേട്ടങ്ങള്‍ അത്രയും തകരുമെന്ന് മാത്രമല്ല, ഭാവിതന്നെ ഇരുളടഞ്ഞെന്നും വന്നേക്കാം.
ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ അറിയാവുന്ന കേരളീയ സമൂഹത്തിന് പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍ അത്ര വലിയ പുതുമയൊന്നുമല്ല. പക്ഷേ ഇത്തവണ ഞെട്ടിച്ചുകളഞ്ഞത് സ്വകാര്യ ചാനലുകളുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത് ചിലര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ്. എവിടെയും കേറി എന്തും വിളിച്ചുപറയുന്ന (പ്രദീപക് കുമാറിനെ പോലെ) ചിലര്‍ എവിടെയും എപ്പോഴും ഉണ്ടാകുമെന്നും അത് മുഖവിലക്കെടുക്കേണ്ട കാര്യമില്ലെന്നും വരെ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ പ്രദീപ്കുമാര്‍ പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പുള്ളവര്‍പോലും ഈ രീതിയില്‍ ചര്‍ച്ചാ വിഷയത്തെ വിലയിരുത്തിയില്ല.
പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയേണ്ടതാണെന്നുള്ളത് ഏതെങ്കിലുമൊരാളുടെ വ്യക്തിപരമായ അഭിപ്രായമായമാണെങ്കില് അത് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ സുവിദിതമായ നിലപാടുകളെയും കാഴ്ചപ്പാടുകളെയും തള്ളിപ്പറയാന്‍ ആര്‍ക്കും അധികാരമില്ല. ആങ്ങള ചത്താലും നാത്തൂന് കരയുന്നത് കണ്ടാല്‍ മതി എന്ന സമീപനം അഭികാമ്യമാവില്ലല്ലോ. പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് വിസ്മയിപ്പിക്കാന് പോന്ന നിലപാടുകള്‍ ചിലര്‍ സ്വീകരിച്ചത് ഹിന്ദുമത്സ്യതൊഴിലാളികളില് ഉണ്ടാക്കിയ അങ്കലാപ്പും അമര്‍ഷവും അവമതിപ്പും വാക്കുകള്‍ക്കതീതമാണ്.
ബദ്ധവൈരികളായ കൗരവരെ ബന്ധനസ്ഥരാക്കിയ ഗന്ധര്‍വനെ തോല്‍പ്പിച്ച് അവരെ സ്വതന്ത്രരാക്കാന്‍ അനുജന്മാരെ ഉപദേശിച്ച ധര്‍മ്മപുത്രര്‍ അതിന് പറഞ്ഞ ന്യായം ഇത്തരുണത്തില്‍ സ്മരണീയമാണ്. തമ്മില്‍ കലഹിക്കാന്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും ഒരു പൊതുശത്രു ഉദയം ചെയ്താല്‍ അവര്‍ക്കെതിരെ നമ്മള് നൂറ്റഞ്ചുപേരായിരിക്കണമെന്നതായിരുന്നു ധര്‍മ്മരാജന്റെ പക്ഷം. ആ തത്വരത്നം കാലദേശങ്ങളെയും സാഹചര്യങ്ങളെയും അതിവര്‍ത്തിക്കുന്നതാണ്. അതിനാല്‍ തന്നെ സര്‍വ്വകാല സ്വീകാര്യവുമാണ്. മഹിതോപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മാതൃകയാവാനല്ലേ പണ്ഡിതസാര്വ്വഭൗമന്മാര് ശ്രദ്ധവെക്കേണ്ടത്!? ബാലകനായ ശ്രീരാമന് ഭാര്‍ഗവരാമനോട് ചോദിച്ച ചോദ്യം ഓര്‍മ്മിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്ക്കെന്തോന്നുള്ളത് തപോനിധേ
സ്വാശ്രമ കുലധര്മ്മമെങ്ങനെ പാലിക്കുന്നു”…
കെ. പ്രദീപ് കുമാര്‍ (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: