ഒരു അന്താരാഷ്ട്ര മാതൃദിനംകൂടി മാധ്യമശ്രദ്ധ കിട്ടാതെ കടന്നുപോയപ്പോള്‍ അമ്മ എന്ന പവിത്രസങ്കല്പ്പം ഇന്ന് മിഥ്യയാകുകയാണോ എന്ന് എനിക്ക് തോന്നി. മാതൃദിനത്തിന്റെ അന്ന് അതേക്കുറിച്ച് സംസാരിക്കാന്‍ ആലുവ എടത്തലയിലെ എസ്ഒഎസ് വില്ലേജ് എന്നെ ക്ഷണിക്കുകയുണ്ടായി.
അഞ്ച് മക്കളുള്ള ഒരമ്മയെ മക്കള്‍ പെരുവഴിയില്‍ തള്ളിയ ദിവസമായിരുന്നു അത്. ഗദ്ഗദത്തോടെ മാത്രമേ എനിക്ക് ആ സംഭവം വിവരിക്കാനായുള്ളൂ. ലോകത്തെ എല്ലാ മൂല്യങ്ങളും സ്നേഹം എന്ന വാക്കുപോലും നിരര്‍ത്ഥകമാക്കുന്ന കാലമാണിത്. മാതാവ് എന്നത് പാഴ്വസ്തുവാകുന്ന കാലം. മാതാ, പിതാ, ഗുരു, ദൈവം എന്നാണ് എന്റെ ബാല്യകാലത്ത് ഞാന്‍ പഠിച്ചത്. എനിക്ക് രണ്ട് വയസുള്ളപ്പോള്‍ പക്ഷാഘാതം വന്ന എന്റെ അച്ഛന് എന്നോട് സംസാരിക്കാനാകുമായിരുന്നില്ല. എന്റെ ലോകം അമ്മയായിരുന്നു. സ്നേഹം മാത്രംതന്ന്, ശിക്ഷിക്കേണ്ടിടത്ത് കഠിനമായി ശിക്ഷിച്ച ശേഷം എന്തിനാണ് ശിക്ഷിച്ചതെന്ന് എന്നെ മാറോട് ചേര്‍ത്തുനിര്‍ത്തി വിശദീകരിക്കുമായിരുന്നു അമ്മ. ഞങ്ങള്‍ ഉറങ്ങിയിരുന്ന മുറിയില്‍ ഒരു കട്ടിലേ ഉണ്ടായിരുന്നുള്ളൂ. അമ്മ താഴെ കിടക്ക വിരിച്ച് കിടന്നിരുന്നു. പക്ഷേ ഭയങ്കരമായി ഇടിവെട്ടുമ്പോള്‍ അമ്മ ഉണര്‍ന്ന് കട്ടിലില്‍ കിടന്ന് എന്നെ ചേര്‍ത്തുപിടിക്കുമായിരുന്നു; ഞാന്‍ പേടിക്കാതിരിക്കാന്‍.
ഒരിക്കല്‍ അമ്മ എന്നോട് വലിയമ്മയുടെ വീട്ടില്‍ പോയി പാല് വാങ്ങി വരാന്‍ പറഞ്ഞു. അന്ന് എനിക്ക് കഷ്ടിച്ച് അഞ്ച് വയസ്. പരന്ന പാടവും നിറയെ തവളകളെയും പാറിപ്പറന്ന് നടക്കുന്ന തുമ്പികളെയും നോക്കി സ്വപ്നലോകത്ത് സഞ്ചരിച്ച എന്റെ കയ്യിലെ പാല്പാത്രം ചെരിഞ്ഞ് പകുതി പാല് പാടത്തുപോയി. മറ്റൊന്നും ചിന്തിക്കാതെ, ഒരു പരിഭ്രമവും കൂടാതെ ഞാന്‍ പാടത്തെ വെള്ളം ഒഴിച്ച് അളവ് ശരിയാക്കി. (ഞാന്‍ പത്രപ്രവര്ത്തകയാകേണ്ടവളാണെന്ന് എന്നെ ഈ സംഭവം ബോധ്യപ്പെടുത്തി.)
ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ പടിക്കല്‍ അക്ഷമയായി കാത്തുനിന്നിരുന്നു. എന്റെ കയ്യില്‍നിന്നും പാല് പാത്രം വാങ്ങി നോക്കിയിട്ട് ‘ഇതെന്താ പാല് ഇങ്ങനെ!’ എന്നു ചോദിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെ ഞാന്‍ പറഞ്ഞത് മഴക്കാലത്ത് പശുവിന്റെ പാല് ഇങ്ങനെയാണ് എന്ന് വലിയമ്മ പറഞ്ഞുവെന്നാണ്. അമ്മ സമീപത്തുനിന്നിരുന്ന കാപ്പിച്ചെടിയുടെ വടിയെടുത്ത് എന്റെ തുടയില്‍ ചോരയിറ്റുവോളം തല്ലി. സങ്കടം സഹിക്കാതെ ഞാന്‍ നേന്ത്രവാഴ തോപ്പില്‍ പോയി ഒരു വാഴയെ കെട്ടിപ്പിടിച്ച് കരഞ്ഞു. (ഹിന്ദു ലേഖകനായിരുന്ന അന്തരിച്ച മാത്യു തന്റെ റബര്‍ മരത്തെ കെട്ടിപ്പിടിച്ചുനില്ക്കുന്നതു കണ്ട ഞങ്ങള്‍ പത്രസുഹൃത്തുക്കള്‍ ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മരത്തിനെ കെട്ടിപ്പിടിക്കുമ്പോള്‍ മനസ്സ് ശാന്തമാകും എന്നായിരുന്നു) അന്ന് അത് കണ്ടപ്പോള്‍ ഞാന്‍ വാഴയെ കെട്ടിപ്പിടിച്ച കഥ ഓര്‍ത്തുപോയി.
പാലില്‍ വെള്ളം ചേര്‍ത്തതിന് തന്നെ തല്ലിയ അമ്മ പിന്നീട് എന്നെ തിരക്കിവന്നു. നുണ പറഞ്ഞതിനല്ലെ തല്ലിയത്, നീ ഇനി ഒരിക്കലും നുണ പറയരുത് എന്നെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തി ഉപദേശിച്ച്, ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. അമ്മ എന്ന സങ്കല്‍പ്പം എനിക്ക് പവിത്രമാകുന്നത് ഇന്നും അമ്മയുടെ ദേഹത്തെ ചൂടും മണവും ഓര്‍മ്മയുള്ളതുകൊണ്ടാണ്.
പക്ഷേ അമ്മമാര്‍ ഇന്നത്തെ തലമുറയ്ക്ക് ഭാരമാണ്. അവരെ അമ്പലനടയിലോ വഴിയിലോ റെയില്‍വേ സ്റ്റേഷനിലോ ഉപേക്ഷിക്കാന്‍ മക്കള്‍ക്ക് ഒരു മടിയുമില്ല. അടുത്തയിടെ മെഡിക്കല്‍ ട്രസ്റ്റ് സ്ഥാപകന്‍ ഡോ. വര്‍ഗീസ് പുളിക്കന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് മീറ്റിംഗില്‍ പ്രസംഗിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന് പറഞ്ഞത് നിങ്ങള്‍ മരിച്ചശേഷം മാത്രമേ മക്കള്‍ക്ക് അവകാശം കൊടുക്കാവൂ എന്നും അല്ലെങ്കില്‍ നിങ്ങള്‍ വഴിയാധാരമാകുമെന്നുമായിരുന്നു.
ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ അമ്മമാരും കുട്ടികളുമായി സ്നേഹമോ സൗഹൃദമോ ഇല്ല. അച്ഛനും അമ്മയും ജോലിനോക്കുന്ന കുടുംബങ്ങളില്‍ അവര്‍ തിരിച്ചുവരുമ്പോള്‍ അമ്മ ടിവിക്ക് മുമ്പിലും കുട്ടികള്‍ കമ്പ്യൂട്ടറിന് മുന്നിലുമായിരിക്കും. “കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം” എന്ന ചൊല്ല് നിരര്ത്ഥമാക്കിക്കൊണ്ട് ഇന്ന് കുടുംബം എന്നാല്‍ അച്ഛനും അമ്മയും മക്കളും താമസിക്കുന്ന സ്ഥലം എന്നത് മാത്രമായി.
കുടുംബ ബന്ധത്തിലെ അയവാണോ കുട്ടികളെ അരക്ഷിതരാക്കുന്നതും പീഡനവിധേയരാക്കുന്നതും? തെറ്റും ശരിയും പറഞ്ഞുതരുന്നത് അമ്മയാണ്. പക്ഷേ എത്രയധികം കുട്ടികളാണ് വഴിയോരത്തും ശിശുഭവനിലും മറ്റും താമസിക്കുന്നത്. കഴിഞ്ഞദിവസംപോലും പൊക്കിള്‍ക്കൊടി മുറിക്കാതെ ഒരു കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമ്മമാര്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നു, പെണ്വാണിഭത്തിനയയ്ക്കുന്നു. മാതൃത്വം എന്ന വാക്കിന് ഇന്ന് പവിത്രത ഇല്ല.
ലോകത്തുള്ള എല്ലാ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതിയയാളാണ് ഓസ്ട്രേലിയക്കാരനായ ഡോ. ഹെര്‍മന്‍. അമ്മ മരിച്ച അദ്ദേഹത്തെ വളര്‍ത്തിയത് ചെറിയമ്മയാണെന്നും അങ്ങനെയാണ് അദ്ദേഹം അനാഥര്‍ക്കും ഒരു ഭവനം വേണമെന്ന ഉദ്ദേശ്യത്തോടെ എസ്ഒഎസ് ഗ്രാമങ്ങള്‍ തുടങ്ങിയതത്രെ.
ആലുവയിലെ എടത്തലയിലുള്ള എസ്ഒഎസ് ഗ്രാമത്തില്‍ 15 വീടുകളിലായി താമസിക്കുന്ന 150 കുട്ടികളുടെ മുഖത്ത് അനാഥത്വം ലവലേശംപോലും പ്രതിഫലിക്കുന്നില്ല.
മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും എസ്ഒഎസ് അധികൃതര്‍ സാരി സമ്മാനിച്ചു. പ്രസന്നവദനരായി മിഠായി ടിന്നുകളും സ്വീകരിച്ച് അവര്‍ വീടുകളിലേക്ക് യാത്രയായി. അമ്മമാര്‍ അവിവാഹിതരോ വിധവകളോ ഒക്കെയാണ്. പക്ഷേ കുട്ടികളോടുള്ള അവരുടെ പ്രതിബദ്ധത അവരുടെ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു. എസ്ഒഎസ് വീട് ഒരു തറവാട് പോലെയാണ്. 15 വീട്ടില്‍ 15 അമ്മമാരും 150ലധികം കുട്ടികളും. ഇവര്‍ക്ക് വിദ്യ അഭ്യസിക്കാനും അധികൃതര്‍ സൗകര്യമൊരുക്കുന്നു. എംസിഎയും മറ്റും പാസായി ഇവിടം വിട്ടവരുണ്ട്. ഈ അമ്മമാര്‍ക്കും ശമ്പളവും പെന്‍ഷനും ലഭിക്കുമെന്ന് എസ്ഒഎസ് നോക്കിനടത്തുന്ന വിപിന്‍ പറഞ്ഞു. പീഡനം എന്ന വാക്കുപോലും ഇവിടെ പ്രസക്തമല്ല.
കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, ബാലപീഡനങ്ങള്‍ മുതലായവ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം അമ്മമാരെപ്പോലെ കൃത്യനിഷ്ഠയോടെ വാത്സല്യത്തോടെ ഇവര്‍ക്ക് വളരാന്‍ ഇങ്ങനെ ഒരു സൗകര്യമുള്ളത് നല്ലതാണ്. എസ്ഒഎസിലേക്ക് കുട്ടികളെ റഫര്‍ ചെയ്യുന്നത് ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ കമ്മറ്റിയാണ്.
പരമ്പരാഗത മൂല്യങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍ അത് ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണ്. സ്വന്തം അമ്മയുടെ ചൂടും ചൂരും അനുഭവിക്കാനായില്ലെങ്കിലും എസ്ഒഎസിലെ അമ്മമാര്‍ വാത്സല്യത്തിന്റെയും ക്ഷമയുടെയും പ്രതീകങ്ങള്‍ തന്നെയാണ്. അവിടെ ചെന്നപ്പോള്‍ ഞാന്‍ എന്റെ വെങ്ങോലയിലെ ബാല്യകാലമോര്‍ത്തു. അനാഥബാല്യം എന്ന സങ്കല്‍പ്പം പോലും അന്ന് നിലനിന്നിരുന്നില്ല. വേറെയാണ് താമസിക്കുന്നതെങ്കിലും കൂട്ടുകുടുംബ പ്രതീതി നിലനിര്‍ത്തി പോയിരുന്ന കുട്ടികള്‍ക്ക് ബാലപീഡനം എന്നത് കേട്ടുകേള്‍വിപോലുമായിരുന്നില്ല.
ആഗോളവല്‍ക്കരണ വികസനം, പുരോഗതി മുതലായവ കൊണ്ടുവന്നു. ഫാക്ടറികളും ഓഫീസുകളും സ്കൂളുകളും കോളേജുകളും ധാരാളം വന്നു. കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും രൂപീകരിക്കപ്പെട്ടു. പക്ഷേ ഇന്നും നമ്മള് കേള്‍ക്കുന്നത് സ്കൂളിലെയും മദ്രസയിലെയും പള്ളിയിലെയും ഉന്നതര്‍ ബാലപീഡനത്തിന് ഒരുങ്ങുന്നുവെന്നാണ്. കുര്‍ബാന കൂടാന്‍ ചെന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോയെടുക്കാന്‍ മുതിര്‍ന്ന വികാരിയെപ്പോലുള്ളവരുടെ അടുത്ത് എന്ത് വിശ്വസിച്ച് സ്ത്രീകള്‍ പോകും!
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വളര്‍ന്ന ഉപഭോഗ സംസ്ക്കാരത്തിനടിമയാകുന്നത് സ്ത്രീകളാണ്. മദ്യം സുലഭമാകുമ്പോള്‍ പുരുഷന്മാര് മദ്യത്തിനടിമയാകുന്നതുപോലെയാണിത്. ഫാക്ടറികളും ഓഫീസുകളും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും എല്ലാം വികസിക്കുമ്പോഴും ഇന്ന് അമ്മ എന്ന സങ്കല്പ്പത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ?
ഇന്ന് അനാഥരാകുന്ന അനേകമനേകം കുട്ടികള്‍ക്ക് എസ്ഒഎസ് പോലുള്ള ജനസേവാ ശിശുഭവനം, സ്നേഹഭവനം എന്നിവയെല്ലാം ആശ്രയമാണ്. അവിടെയും ഇവരെ നോക്കാന്‍ അമ്മമാര്‍ ഉണ്ട്. ഇങ്ങനെ വരുന്ന അമ്മമാര്‍ തങ്ങള്‍ ചെയ്യുന്നത് ഒരു ജോലി മാത്രമാണെന്ന് കരുതി വാത്സല്യം നല്കാതിരിക്കരുത്.
ഗ്രാമീണ സംസ്ക്കാരം അപ്രത്യക്ഷമായി. നെല്‍വയലുകള്‍ നികന്ന് ബഹുനില കെട്ടിടങ്ങളും ബിസിനസ് സ്ഥാപനങ്ങളും പ്ലൈവുഡ് കമ്പനികളും സ്ഥാപിതമായി. ഉള്ള വയല്‍കൊയ്യാന്‍ മറുനാടന്‍ തൊഴിലാളികള്‍ വേണം. പക്ഷേ നമ്മുടെ നാട്ടില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. അന്യസംസ്ഥാനക്കാര്‍ കൂട്ടംകൂട്ടമായി കുടുംബസമേതം ഇവിടേക്ക് വരുമ്പോള്‍ അവരുടെ കുട്ടികളും വിദ്യാഭ്യാസമില്ലാതെ ഭിക്ഷാടനം തൊഴിലാക്കുകയാണ്. ഏത് മാതൃദിനത്തിലാണ് ഇതിനൊക്കെ മാറ്റം വരുന്നത്.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: