ചൈതന്യത്തെ, സമഗ്രമായ അറിവിനെ മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കുകയാണ് സദ്ഗുരു ചെയ്യുന്നത്. സൂര്യദേവനെപ്പോലെ ഇരുട്ടിനെ അകറ്റി പ്രകാശത്തെ നല്കുന്നു. അജ്ഞാനത്തെ ഇല്ലാതാക്കി വിജ്ഞാനത്തെ പ്രകാശിപ്പിക്കുന്നു. ജന്തുക്കള്‍ക്കിടയില്‍ മനുഷ്യനാണ് ഗുരു ആവശ്യമുള്ള ഏകജീവി. മറ്റു ജീവികളൊക്കെ അവയ്ക്കാവശ്യമുള്ള അറിവോടെയാണ് ജനിക്കുന്നത്.
ദൈവം ആകാശത്തിലെവിടെയോ അല്ല. നമ്മുടെ അവബോധത്തിലാണ്. ആ ഈശ്വരഭക്തി നമ്മില്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നു. നമ്മിലാണ് ദൈവം. ദൈവത്തിലാണ് നമ്മള്. ദൈവത്തെ അറിയാനും അനുഭവിക്കാനുമുള്ള മികച്ച മാര്‍ഗം ധ്യാനമാണ്.
ഗുരുവില്‍ നിന്ന് ആത്മജ്ഞാനം നേടിയില്ലെങ്കില്‍ എത്ര ഗംഭീര പ്രപഞ്ച ജ്ഞാനം നേടിയാലും കാര്യമൊന്നുമില്ല. കൂടുതല്‍ അധികാരശേഷിയും സുഖസൗകര്യങ്ങളും കിട്ടും. ശാന്തി കിട്ടില്ല. ലോകം അശാന്തികൊണ്ടുരുകുമ്പോള്, കുറേ ധനം നേടി എല്ലാ സുഖങ്ങളും വിലയ്ക്കുവാങ്ങി അനുഭവിച്ചുകളയാം, ഒരു തുരുത്തുണ്ടാക്കി സുഖിച്ചു കളയാം എന്ന ചിന്ത വെറും മൂഢത്തം.
തീയുടെ ശക്തി തീപ്പൊരിയിലുമുണ്ടെന്ന് പൂവിന്റെ സൗരഭ്യം പൂവില്‍ തന്നെയാണെന്ന് പറയും പോലെ ഈശ്വരന് നമ്മില്‍ തന്നെയാണ്. ഇത് സദ്ഗുരു നമ്മെ അനുഭവിപ്പിച്ചു തരും. അതിന് കഴിയാത്ത ശിരസ്സിന് ലോകത്ത് പലരുടെയും മുന്നില്‍ നിരന്തരം കുനിയേണ്ടിവരും. ശരണാഗതി അടിമത്തമൊന്നുമല്ല. പരിപൂര്‍ണ സ്വാതന്ത്ര്യമാണത്. സത്യമറിയുന്നതുവരെയാണ് നമ്മില്‍ ഉത്കണ്ഠയും പിരിമുറുക്കവും. ഈശ്വരന് നമ്മോടൊപ്പം സദാ ഉണ്ടെന്ന യാഥാര്‍ഥ്യം ഗുരു തിരിച്ചറിയിച്ച് തരുന്നതോടെ എല്ലാ ആകുലതകളും വ്യാകുലതകളും നിശ്ശേഷം ഇല്ലാതാകും.
നാം കത്തിക്കപ്പെടാത്ത് മെഴുകുതിരികളാണ.് നമ്മില്‍ അനന്തശക്തിയും നൈര്‍മല്യവും സ്വതന്ത്ര്യവും വീര്യവുമുണ്ട്. സ്വയം തിരിച്ചറിയുന്നില്ല. ഗുരു ചൂണ്ടിക്കാട്ടിത്തരുമ്പോള്‍, തിരി തെളിക്കുമ്പോള്‍ ഇതൊക്കെ ജ്വലിക്കും. പിന്നെയാ ദീപത്തില്‍ നിന്ന് കോടിക്കണക്കിന് ദീപങ്ങളെ തെളിയിക്കാം.
ജീവിത വിജയത്തിന് ഈശ്വര ശക്തി കൂടിയേ കഴിയൂ. അതനുഭവിക്കാനുള്ള ഏക തടസ്സം നമ്മിലെ ഞാന്‍ എന്ന നമ്മുടെ അഹങ്കാരമാണ്. യഥാര്‍ഥ ഗുരുക്കന്മാരെക്കാള് യഥാര്‍ഥ ശിഷ്യരും ലോകത്ത് ദുര്‍ലഭമാണ്. സൂര്യന് എല്ലായിടത്തുമുണ്ട്. എന്നാല്‍ സൂര്യരശ്മിയെ പ്രതിഫലിപ്പിക്കുന്ന രത്നങ്ങള്‍ ദുര്‍ലഭമാണ്.
സദ്ഗുരു, യഥാര്‍ഥ ശിഷ്യരെ ഉയര്‍ത്തി തന്നോടൊപ്പമോ അതിനപ്പുറത്തേക്കോ എത്തിക്കും. ശ്രീരാമദേവന് ഹനുമാന്സ്വാമിയെയും ശ്രീകൃഷ്ണഭഗവാന് വേദശാസ്ത്രങ്ങളൊന്നുമറിയാത്ത രാധാദേവിയെയും ഭക്തമീരയെയും ഗോപീഗോപന്മാരെയും സ്വന്തം തലത്തില്‍ ആരാധിക്കത്തക്കരീതിയില് ഉയര്‍ത്തി. ശിഷ്യന്റെ പൂര്ണശരണാഗതിയും ഗുരുവിന്റെ സമ്പൂര്ണാനുഗ്രഹവും സംയോജിക്കുമ്പോ ള്‍ ഇത് സംഭവിക്കും.
ഗുരുവെന്ന ശില്പിയുടെ കയ്യിലെ ഉളിയെന്ന ഉപകരണം ശിഷ്യന്. ഉളിക്ക് തനിയെ കല്ലിനെകൊത്തി ശില്പമാക്കാനാകില്ല. വിനയപൂര്‍വം വഴങ്ങണം. ശ്രേഷ്ഠമായ വിനയം വേണം. അന്വേഷണത്തിലൂടെയൊന്നും പരമസത്യത്തെ കണ്ടെത്താനാകില്ല. ബോധപൂര്‍വം സ്വയം നഷ്ടപ്പെടാന്‍ ശീലിക്കുമ്പോഴേ ഈശ്വരനെ സാക്ഷാത്കരിക്കാനാകൂ. സ്വേച്ഛ ഈശ്വരന് ഗുരുവിന് മാത്രമേയുള്ളൂ. നമ്മിലൊക്കെയുള്ളത് സഹജതയാണ്. നന്മയി ല്‍ ഈശ്വരനെ കാണാന്‍ എളുപ്പം. എന്നാല്‍ ദുഷ്ടതയിലും ഈശ്വരനെ കാണാന്‍ ഗുരു പഠിപ്പിക്കുമ്പോഴാണ് നാം നന്മതിന്മകള്ക്ക് അതീതമായിത്തീരുന്നത്. നീന്താനറിയുന്നവര്‍ക്ക് മാത്രമേ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാന്‍ കഴിയൂ. ഗുരുസാന്നിദ്ധ്യം ഏതു കൊടുംതാപത്തെയും ശമിപ്പിക്കും. ശ്രീകൃഷ്ണഭഗവാനില്‍ ഗുരുവിനെ കണ്ടെത്തിയപ്പോള്‍ അര്ജുനന് യുദ്ധത്തെ യജ്ഞമാക്കിമാറ്റാന് കഴിഞ്ഞു. ഭൗതിക ജീവിതത്തിലെ നമ്മുടെ സംഘര്‍ഷങ്ങളെയും ഗുരു യജ്ഞങ്ങളാക്കി മാറ്റിത്തരുന്നു.
പ്രപഞ്ചം നിഗൂഢതകളുടെ കലവറയാണ്. ഭവസാഗരം കടക്കാന്‍ സദ്ഗുരുവെന്ന നൗകയില്ലാതെ കഴിയില്ല. നന്നായി പുരുഷപ്രയത്നം ചെയ്യണം. പുരുഷഭേദമില്ലാതെ ഈശ്വരാനുഗ്രഹം പോലും നേടാനാകില്ല. സമ്പൂര്‍ണ സമര്‍പ്പണത്തിനു കഴിഞ്ഞാല്‍ ആരോപിക്കാതെ പറയാനും തര്‍ക്കിക്കാതെ ശ്രദ്ധിക്കാനും പരാതിപ്പെടാതെ ആസ്വദിക്കാനും ശിക്ഷിക്കാതെ ക്ഷമിക്കാനും വൈകാരികമായി പ്രതികരിക്കാതെ വിവേകത്തോടെ പ്രതിസ്പന്ദിക്കാനും വിസ്മരിക്കാതെ വാഗ്ദാനം പാലിക്കാനുമുള്ള പ്രാപ്തി ഗുരു നമ്മിലെത്തിക്കും.
സ്പര്‍ശമണിക്ക് ഏതു ലോഹത്തെയും സ്വര്‍ണമാക്കാനുള്ള കഴിവുണ്ട്. പക്ഷേ ലോഹങ്ങളെ സ്വര്ണമാക്കാനേ കഴിവുള്ളൂ. ലോഹത്തെ സ്പര്‍ശിക്കാനുള്ള കഴിവില്ല. എന്നാല്‍ ഗുരുവിന് ശിഷ്യനെ ഗുരുവാക്കി രൂപാന്തരപ്പെടുത്താനുള്ള വൈഭവം ഉണ്ട്. അനന്തതയെ അറിയാനും അനുഭവിക്കാനും കഴിയും. പക്ഷേ ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ കഴിയാറില്ല. എന്നാല്‍ ഗുരുവിനെ ദര്‍ശിക്കാനും സ്പര്‍ശിക്കാനും കഴിയും.
നൊന്തു കരഞ്ഞു പ്രാര്ഥിക്കാനൊന്നുമില്ല. ഉത്സാഹവും ഉന്മേഷവും സന്തോഷവുമായി ധ്യാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാനുണ്ടെന്നാണ് ഗുരുജി ശ്രീശ്രീ രവിശങ്കര്‍ജി ലോകത്തെ പഠിപ്പിക്കുന്നത്. ഭാരതത്തിന്റെ യാഥാര്‍ഥ ആത്മീയത ആര്‍ട്ട് ഓഫ് ലിവിങ് ലാവണ്യ ചിമിഴുകളിലൊതുക്കി ലോകമാകെ എത്തിക്കാന്‍ ഗുരുജിയോടൊപ്പം നന്നായി പ്രവര്‍ത്തിക്കുക എന്നതാണ് 57-ാം ജന്മദിനസ്മരണയില് നാം സമര്‍പ്പിക്കേണ്ട ഗുരുദക്ഷിണ.
– വി.മോഹന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: