സ്ഥാനമാനങ്ങളോ സ്വാര്‍ത്ഥതയോ തൊട്ടുതീണ്ടാത്ത സമര്‍പ്പിത ജീവിതമായിരുന്നു കൃഷ്ണാനന്ദപൈയുടേത്. ജനസംഘകാലഘട്ടം മുതല്‍ പ്രതികൂല സാഹചര്യങ്ങള്‍ ഒട്ടും കൂസാതെ കര്‍മ്മരംഗത്തിറങ്ങിയ കുടുംബത്തിലെ അംഗമെന്ന നിലയില്‍ കൗമാരപ്രായത്തില്‍ തന്നെ സംഘപ്രവര്‍ത്തനത്തില്‍ സജീവമായി. ജനസംഘവും ഭാരതീയ ജനതാപാര്‍ട്ടിയും രാഷ്ട്രീയപ്രവര്‍ത്തനത്തിലുള്ള ഉപാധിയായി കണ്ട കൃഷ്ണാനന്ദപൈ പടിപടിയായാണ് സംസ്ഥാന ട്രഷറര്‍ സ്ഥാനത്തെത്തിയത്.
കാഞ്ഞങ്ങാട് നല്ലനിലയില്‍ വ്യാപാരത്തില്‍ വ്യാപൃതരായതാണ് കൃഷ്ണാനന്ദന്റെ കുടുംബം. പിതാവ് രാംപൈ എന്നറിയപ്പെട്ടിരുന്ന രാമചന്ദ്രപൈയുടെ ആതിഥ്യം സ്വീകരിക്കാത്ത നേതാക്കളില്ല. പതിറ്റാണ്ടുകളായി രാംപൈയുടെയും കൃഷ്ണാനന്ദന്റെയും ആതിഥ്യം സ്വീകരിക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. ദിവസങ്ങളോളം അദ്ദേഹത്തിന്റെ വസതിയില്‍ താമസിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തിലുള്ള ജനസംഘത്തിന്റെയും ബിജെപി നേതാക്കളുടെയും സമ്പര്‍ക്കം ലഭിച്ചതിലൂടെ രൂപപ്പെട്ട വ്യക്തിത്വം സംഘടനാപ്രവര്‍ത്തനത്തില്‍ കൃഷ്ണാനന്ദിന് മുതല്‍ക്കൂട്ടായി.
അധികാരത്തിന്റെ ഏതെങ്കിലും മേഖല സ്വന്തമാക്കാന്‍ താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് കഴിയുമെന്ന വിദൂര സാധ്യതപോലും ഇല്ലാത്തകാലത്താണ് ഈ വ്യാപാരകുടുംബം ഹിന്ദുത്വ രാഷ്ട്രീയത്തിലിറങ്ങിയത്. അത് പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ ബിജെപിയില്‍ സജീവമായി.
രാഷ്ട്രീയത്തിനുപുറമെ സാമൂഹ്യ, സാംസ്കാരിക, സഹകരണമേഖലയിലും അദ്ദേഹം സജീവമായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ ഇടപഴകാനും ഇഴുകിച്ചേരാനും കഴിഞ്ഞിരുന്ന നല്ലൊരു നേതാവിനെയാണ് കൃഷ്ണാനന്ദിന്റെ വിയോഗംമൂലം നഷ്ടമായിരിക്കുന്നത്. ആകസ്മികമായ ഈ വേര്‍പാടില്‍ കുടുംബത്തിനും പാര്‍ട്ടിക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. തിരുവനന്തപുരത്ത് ഇന്നലെ ചേരാനിരുന്ന ബിജെപി നേതൃയോഗം മാറ്റിവച്ചുകൊണ്ട് നടത്തിയ അനുസ്മരണയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷനായിരുന്നു.
ഒ. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: