തിരുവനന്തപുരം: ഇക്കൊല്ലം മുതല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്ററി സ്കൂളിലെ ഓരോ ക്ലാസ്സിലും 50 കുട്ടികള്‍ എന്ന ക്രമത്തില്‍ നിജപ്പെടുത്തും. ഇതനുസരിച്ചാകും ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം. നിലവില്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍സെക്കന്ററി സ്കൂളുകള്‍ ഈ പഠന വര്‍ഷം തന്നെ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പ്ലസ് വണ്‍ പഠനത്തിനായി സീറ്റുകള്‍ അപര്യാപ്തമായ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ട് ജില്ലകളില്‍ ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്ത് ഹയര്‍സെക്കന്ററി ആക്കുകയോ അല്ലെങ്കില്‍ നിലവിലുള്ള സ്കൂളുകളില്‍ അധിക ബാച്ചുകളനുവദിക്കുകയോ ചെയ്യും.
ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ വഴി ഈ മാസം 26 മുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാനും അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം പരിശോധനകള്‍ക്കായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂണ്‍ 2 ആണ്.
ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 11ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 18. മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ 95 ശതമാനത്തോളം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലായ് 9ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഈ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അപേക്ഷയിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. സ്പോര്‍ട്സ് ക്വാട്ട പ്രവേശനം കഴിഞ്ഞ വര്‍ഷത്തെ പോലെ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ ലൈന്‍ സംവിധാനത്തിലായിരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലും റസിഡന്‍ഷ്യല്‍, സ്പെഷ്യല്‍, ടെക്നിക്കല്‍ മേഖലയിലുമായി ഹയര്‍സെക്കന്ററി പഠനത്തിന് 1827 സ്കൂളുകളാണ് ഉള്ളത്. ഇവയിലെല്ലാമായി സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളില്‍ 6,582 ബാച്ചുകളുണ്ട്. 3,26,980 സീറ്റുകളുമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: