പാലക്കാട്: സംസ്ഥാനത്ത് യുവതി-യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കുന്നതിനും അതോടൊപ്പം തൊഴില്‍ നല്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങള്ക്കുളള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി നിര്ജ്ജീവാവസ്ഥയില്. പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ച നിലയിലാണ്.
പദ്ധതി ഇനി കാര്യമായി മുന്നോട്ട് കൊണ്ടു പോകേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി പദ്ധതിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒറ്റ തവണ 25000 രൂപനല്‍കി തീര്‍പ്പ് കല്‍പ്പിക്കാമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു തിരുമാനം സര്‍ക്കാര്‍ കൈകൊണ്ടതെന്നറിയുന്നു.ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരം രൂപയും പട്ടികജാതി വിഭാഗത്തില്‍ ഉള്ളവര്‍ നൂറൂ രൂപയും അടച്ചാണ് അംഗങ്ങളായിരുന്നത്. ഇതു പ്രകാരം കന്നുകാലികള്‍, മത്സ്യ കൃഷി. കൂണ്‍കൃഷി, വാഴകൃഷി എന്നിവക്കാണ് ബാങ്കുകള്‍ വഴി വായ്പ നല്‍കിയിരുന്നത്. കൃഷി ഭവനുകള്‍ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്.
എന്നാല്‍ തുടക്കത്തില്‍ നിരവധി യുവാക്കളെ കണ്ടെത്തി വായ്പ നല്കിയെങ്കില് സര്‍ക്കാര്‍ പിന്നിട് ഇതില്‍ നിന്ന് പുറകോട്ട് പോയി. വായ്പയെടുത്ത് പശുക്കളെയും മറ്റും പലരും വാങ്ങിയെങ്കിലും ഇവക്ക് നല്കുന്ന ഉത്പന്നങ്ങള്‍ക്കുള്ള വില വര്‍ദ്ധനവ് മൂലം പലര്‍ക്കും പിടിച്ച് നില്ക്കാനായില്ല. ഇതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ പലരും ഇപ്പോഴും ജപ്തി ഭീഷണി നേരിടുകയാണ്.
വായ്പകളുടെ തിരിച്ചടവ് ഇല്ലാതായതോടെ ബാങ്കുകളും വായ്പ കൊടുക്കുന്നതിന് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. ഇതോടെ സര്‍ക്കാരിന്റെ പദ്ധതി അവതാളത്തിലായി തുടങ്ങിയത്. ഇതിനിടയിലാണ് സര്‍ക്കാര്‍ തന്നെ അംഗങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: