മറയൂര്‍: പശുത്തൊഴുത്തില്‍ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ ശിശു മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കുഞ്ഞ് മരിച്ചത്. ഇന്നലെ രാവിലെ ജനിച്ച ആണ്‍കുട്ടിയുടെ പൊക്കിള്‍ക്കൊടി പോലും വേര്‍പ്പെടുത്താത്ത നിലയിലായിരുന്നു.
ഇന്നലെ രാവിലെ വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് പശുത്തൊഴുത്തില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ടത്. വിവരം മറയൂര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കുഞ്ഞിനെ ആദ്യം മറയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും അവിടെനിന്നും അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അവിടെ വിദഗ്ദ്ധ ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമല്ലാതിരുന്നതിനെത്തുടര്ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണമടഞ്ഞു.
മറയൂരിലെ പുളിക്കരവയല്‍ പാറപ്പെട്ടി ചന്ദന റിസര്‍വ്വിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവായ റോസ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസവത്തിന്റെ ആലസ്യത്തിലായ ഇവര്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റോസ് മേരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: