തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ്മ കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും. മൂന്ന് ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്.പിഴത്തുക ഹരിഹരവര്‍മ്മയുടെ ഭാര്യ വിമലാ ദേവിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. വധശിക്ഷ നല്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെങ്കിലും പ്രതികള്‍ ആദ്യമായി ഏര്‍പ്പെടുന്ന കുറ്റകൃത്യമായതിനാല്‍ അതു നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. സുജാതയാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപരന്ത്യം ഒറ്റ ശിക്ഷയായി അനുഭവിച്ചാല്‍ മതി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ വിലമതിക്കുന്ന രത്നങ്ങളും ഹരിഹരവര്‍മ്മയുടെ ഭാര്യ വിമലാ ദേവിക്ക് നല്കാന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
തലശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം ജിതേഷ്(33), കുറ്റ്യാടി കോവുമ്മല്‍ ഹൗസില്‍ അജീഷ്(27), തലശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍(24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ്(21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവര്‍ക്കാണു കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ മൂന്നുപേര്‍ ബാംഗ്ലൂരില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണ്. ജിതേഷും രഖിലും ബന്ധുക്കളാണ്.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന് വാദം. വീട്ടുകാരും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. പ്രതികള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. കൊലപാതകം, ഗൂഢാലോചന, അബോധാവസ്ഥയിലാക്കി പരിക്കേല്‍പ്പിക്കല്‍, കൊലപാതകത്തോട് കൂടിയ കവര്‍ച്ച, വ്യാജരേഖ ചമക്കലും അസലായി ഉപയോഗിക്കലും, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാറാണ് ഹാജരായത്.
ആറാം പ്രതിയും വര്‍മയുടെ സുഹൃത്തുമായ അഡ്വ. ഹരിദാസിനെ വെറുതെ വിട്ടിരുന്നു. രത്നവ്യാപാരിയായ ഹരിഹരവര്‍മയെ വില പിടിപ്പുള്ള രത്നങ്ങള്‍ വാങ്ങാനെന്ന പേരില്‍ സുഹൃത്തായ അഡ്വ. ഹരിദാസിന്റെ മകളുടെ വീട്ടിലെത്തിയ സംഘം ക്ലോറോഫോം മണപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. അതിനുശേഷം രത്നങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചെങ്കിലും ഹരിഹരവര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. ഹരിഹരവര്‍മ്മയുടെ വീടോ ബന്ധുക്കളെയോ തിരിച്ചറിഞ്ഞിട്ടില്ല. ഹരിഹരവര്‍മ്മ ആരെന്നും വിലപിടിപ്പുള്ള രത്നങ്ങള്‍ എങ്ങിനെ ഹരിഹരവര്‍മ്മയുടെ പക്കലെത്തിയെന്നും കണ്ടെത്താത്തിടത്തോളം കാലം ദുരൂഹത അവശേഷിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: